പിഡബ്ള്യുഡി ഉദ്യോഗസ്ഥരും: കരാറുകാരനും ഒത്തു കളിക്കുന്നതായി ആരോപണം, 13 ന് പിഡബ്ള്യുഡി ഓഫീസ് ഉപരോധം
വടകര: വെള്ളിക്കുളങ്ങര-ഒഞ്ചിയം-കണ്ണൂക്കര പി.ഡബ്ള്യു.ഡി.റോഡിന്റെ പരിഷ്കരണ പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തുന്നതിൽ കരാറുകാരനും,എൻജിനീയറും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് റോഡ് വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈ റോഡിന്റെ ആദ്യഭാഗം ഒന്നര കിലോമീറ്റർ ദൂരം ഒൻപത് മീറ്ററാക്കി വികസിപ്പിച്ച് ബി.എം.റോഡ് ആക്കി മാറ്റാൻ സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് റോഡ് പ്രവൃത്തി ടെണ്ടർ നൽകിയത്. സ്ഥലം വിട്ടു നൽകാനായി സ്ഥല ഉടമകളെ കാണാൻ രൂപീകരിക്കപ്പെട്ട സമിതി 157 ഓളം പേരിൽ നിന്നും മതിലുകൾ അടക്കം പൊളിച്ചു മാറ്റി റോഡിനായി വിട്ടു നൽകി.2017 നവംബർ മാസം റോഡ് പണി ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച രീതിയിൽ കരാറുകാരന് പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല.
പഴയ റോഡ് ഒന്നര കിലോ മീറ്റർ കുത്തി പൊളിക്കുകയും മൂന്ന് പാലങ്ങളുടെ പുതുക്കി പണിയലും മാത്രമാണ് 2018 മെയ് മാസം പിന്നിട്ടിട്ടും പൂർത്തിയാക്കിയത്.കാലവർഷം ആരംഭിച്ചതോടെ ഈ റോഡിലൂടെ ഓട്ടോ,ജീപ്പ്,കാർ മുതലായ വാഹനങ്ങൾ സർവ്വീസ് നടത്താൻ പറ്റാത്ത സാഹചര്യവും,കാൽനട യാത്ര ദുസ്സഹവുമായിരിക്കുകയാണ്. ആശുപത്രികളിലേക്കും മറ്റും പോകേണ്ടവർ,വിദ്യാർത്ഥികൾ,നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ എന്നിവരൊക്കെ കിലോ മീറ്ററുകളോളം നടക്കേണ്ട അവസ്ഥയാണുള്ളത്.താറിങ് ഒഴിച്ചുള്ള
മറ്റു പ്രവൃത്തികളായ ഉപരിതലം ഉയർത്തൽ,മെറ്റൽ നിരത്തൽ,റോളർ ഉപയോഗിച്ചുള്ള അമർത്തൽ തുടങ്ങിയ ജോലികൾ മഴക്കാലത്തും ചെയ്യാവുന്നതാണ്.എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി കരാറുകാരനോ,പൊതുമരാമത്ത് എൻജിനീയർമാരോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും വികസന സമിതി ഭാരവാഹികൾ ആരോപിച്ചു.ഇതിനു പുറമെ റോഡിലെ 15 വൈദ്യുതി പോസ്റ്റുകൾ ഇനിയും മാറ്റി സ്ഥാപിക്കാനോ,ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനോ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥർ കരാറുകാരനുമായി ഒത്തുകളിക്കുകയാണ്.കരാറുകാരനെയും,എൻജിനീയർമാരെയും പല തവണ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും പ്രവൃത്തി ഉടനെ പൂർത്തിയാക്കാമെന്ന മറുപടിയില്ലാതെ പ്രവൃത്തി പുനരാരംഭിക്കാൻ തയ്യാറായിട്ടില്ലെന്നും ഇവർ ആരോപിച്ചു.അധികൃതരുടെ അനാസ്ഥക്കെതിരെ ആഗസ്റ്റ് 13ന്കാലത്ത് ഒൻപത് മണി മുതൽ വടകര പി.ഡബ്ള്യു.ഡി.ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ജയരാജൻ, ബ്ലോക്ക് പഞ്ചായത്ത് കിഴക്കയിൽ ഗോപാലൻ,ഏ.കെ.നാണു മാസ്റ്റർ(സിപിഎം),മഹറൂഫ് വെള്ളിക്കുളങ്ങര(ലീഗ്),വി.കെ.നജീഷ് കുമാർ(കോൺഗ്രസ്),ബാബു പറമ്പത്ത്(കോൺഗ്രസ്-എസ്)എന്നിവർ പങ്കെടുത്തു.
പടം:നവീകരണ പ്രവൃത്തിക്കായി കുത്തികുഴിച്ച വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് ചെളിക്കുളമായി മാറിയ നിലയിൽ