എസ്എൻഡിപി സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; മുൻ വടകര ശാഖ ഭാരവാഹികൾ
വടകര: എസ്എൻഡിപി വടകര 2001 ശാഖാ ഭാരവാഹികൾക്കെതിരെ എസ്എൻഡിപി സംരക്ഷണ സമിതി എന്ന പേരിൽ ഏതാനും ചില വ്യക്തികൾ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുൻ ശാഖാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശാഖയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമ വിരുദ്ധമായി ട്രസ്റ്റ് രൂപീകരിച്ച് സ്വന്തമാക്കാൻ ശ്രമിച്ചെന്ന ആരോപണം സത്യ വിരുദ്ധവും വ്യക്തിഹത്യ ലക്ഷ്യം വെച്ചുള്ളതുമാണ്.
ട്രസ്റ്റ് ഡീഡ് എന്തെന്നറിയാതെ സമൂഹ മധ്യത്തിൽ അപമാനിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും, നേരത്തെ ആരോപണ വിധേയരായവരും, ശിക്ഷാ നടപടികൾക്ക് വിധേയരായവരുമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ശാഖയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും സ്കൂൾ നടത്തിപ്പ് കഴിഞ്ഞ് മിച്ചം വരുന്ന തുക പൂർണ്ണമായും ധർമ്മ കാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചതെന്നും ഇത് വഴി ഇൻകം ടാക്സ് ഇളവ് ലഭിക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും ട്രസ്റ്റിമാരാക്കി ട്രസ്റ്റ് രൂപീകരിച്ചതെന്നും ഇവർ വ്യക്തമാക്കി.
എസ്എൻഡിപി ശാഖാ ബൈലോ പ്രകാരം മൂന്ന് വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടത്തുകയും അതാത് കാലങ്ങളിൽ ഭാരവാഹികളാകുന്നവർ ട്രസ്റ്റിമാരാകുകയും ചെയ്യുമെന്ന് രേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അപ്പോഴും ബാങ്ക് അക്കൗണ്ടുകൾ അതാത് സമയത്തെ ശാഖാ പ്രസിഡണ്ടും, സെക്രട്ടറിയും സംയുക്തമായാണ് ഒപ്പിടുകയെന്നും ഇവർ പറഞ്ഞു.
ആരോപണം തെറ്റാണെന്ന് തെളിയിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് അതുവരെ അധികാര സ്ഥാനങ്ങളിൽ നിന്നും കമ്മറ്റി അംഗങ്ങളായ പതിനൊന്നു പേരും രാജി വെക്കാൻ തയ്യാറായതെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ശാഖാ പ്രസിഡണ്ട് കെ കെ.ജനാർദ്ദനൻ, സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ,കമ്മറ്റി അംഗങ്ങളായ പി എം മണി ബാബു, കെ.ബലരാമൻ,കെ.ഹരീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications