അക്ഷര സനേഹികളുമായുള്ള സൗഹൃദത്തെ കണ്ണീരിലായ്ത്തി;അച്ചുതന്‍ നായരുടെ വിയോഗം
പേരാമ്പ്ര : തോളില്‍ പത്രങ്ങള്‍ തീര്‍ത്ത മഷിപ്പാടുകള്‍. അക്ഷര സനേഹികളുമായുള്ള സൗഹൃദത്തെ കണ്ണീരിലായ്ത്തി,അച്ചുതന്‍ നായരുടെ വിയോഗം. കടിയങ്ങാട്, പാലേരി, പാറക്കടവ്, മുതുവണ്ണാച്ച, തോട്ടത്താകണ്ടി, കുന്നശ്ശേരി, തരിപ്പിലോട്, കന്നാട്ടി എന്നിങ്ങനെ ചങ്ങരോത്ത് പഞ്ചായത്ത് സിംഹഭാഗത്തേക്ക് മനോരമ പത്രത്തിന് ഒറ്റ ഏജന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, നാട്ടുകാരുടെ നായര്. അടുപ്പമുള്ളവര്‍ നായരേ എന്നും മറ്റുള്ളവര്‍ മനോരമ നായര്‍ എന്നും വിളിക്കുന്ന പത്ര ഏജന്റ്. നായരുടെ പേര് പലര്‍ക്കും അറിയില്ല.
ഇന്ന് സമൂഹത്തിലെ പല മേഖലകളിലും പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ സേവനങ്ങളില്‍ നിന്ന് വിടുതലായവരും ചെറുപ്പം മുതല്‍ കാണുന്ന പുഞ്ചിരിക്കുന്ന മുടത്തിന്റെ ഉടമയാണ് മനോരമ നായര്‍ എന്ന ടി.കെ. അച്ചുതന്‍ നായര്‍. തന്റെ 24 ാമത്തെ വയസ്സ് മുതല്‍ ആരംഭിച്ച സപര്യ മരണം വരെ തുടര്‍ന്നു.
50 വര്‍ഷത്തിലധികമായി നഗ്നപാദനായി തോളില്‍ ആയിരത്തോളം പത്രങ്ങളുടെ കെട്ടുമായി ദിവസം ചുരുങ്ങിയത് 20 കിലോമീറ്ററെങ്കിലും നടത്തം പതിവായിരുന്നു. തോളില്‍ അക്ഷരപ്പാടുകള്‍ ചിത്രം വരച്ചതായ് കാണാമായിരുന്നു. നായരുടെ ഭാഷയില്‍ അക്ഷരങ്ങളെ നെഞ്ചിലേറ്റിയതിന്റെ അടയാളം. അതിരാവിലെ കടിയങ്ങാട് അങ്ങാടിലെത്തി പത്രങ്ങള്‍ തരം തിരിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു പത്രവിതരണം നടത്തി വൈകുന്നേരത്തോടെ വീട്ടില്‍ തിരിച്ചെത്തുന്ന പതിവ് ശൈലിയില്‍ ആകെ ഉണ്ടായ മാറ്റം കഴിഞ്ഞ കുറച്ച് കാലമായ് ചെരിപ്പ് ധരിക്കാന്‍ തുടങ്ങി എന്നത് മാത്രമാണ്.
ഇന്ത്യ ആധുനിക സാങ്കേതിക വിദ്യകള്‍ സായത്തകമാക്കുന്നതിന് മുമ്പ് ലോകവിവരങ്ങളറിയാന്‍ നായരെത്തേണ്ട അവസ്ഥയായിരുന്നു ഇവിടുത്തുകാര്‍ക്ക്. ഒരു ജീവിതം മുഴുവന്‍ പത്രവിതരണത്തിനായ് പ്രവര്‍ത്തിച്ച അദ്ദേഹം എത്ര ൈവകിയാലും ചിലപ്പോള്‍ നാലുമണിയായലും പത്രം വീടുകളിലെത്തിച്ച് നല്‍കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു.
അക്ഷര സനേഹികളുമായുള്ള സൗഹൃദത്തെ തന്റെ ഏറ്റവും വലിയ സമ്പാദ്യമായി ഇദ്ദേഹം കരുതുന്നു. കുട്ടികളായാലും മുതിര്‍ന്നവരായാലും നായര്‍ക്ക് ഒരുപോലെയാണ് എല്ലാവരോടും ഒരേ സൗഹൃദം, ഒരേ തമാശ, ഒരേ ബഹുമാനം...... സഹൃദയനും മതേതരമൂല്യങ്ങളെ മുറുകെപിടിക്കുന്നവനുമായിരുന്ന അച്ചുതന്‍ നായരുടെ വിയോഗം നാട്ടുകാര്‍ക്ക് ഒരു തേങ്ങലായി.