കരിഞ്ചോല ഉരുൾപൊട്ടൽ; നഷ്ടപരിഹാര പ്രഖ്യാപനം നിരാശരാക്കി, പ്രതിഷേധവുമായി പ്രദേശവാസികൾ
കോഴിക്കോട്: കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്നവരെ സര്‍ക്കാരിന്റെ നഷ്ടപരിഹാര പ്രഖ്യാപനം കൂടുതല്‍ നിരാശരാക്കി. ഒരു സാധാരണ കാലവര്‍ഷക്കെടുതിയിലുണ്ടായതു പോലുള്ള നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ അഭിപ്രായം. മരണപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ, വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം, ഭൂമി നഷ്ടമായവര്‍ക്ക് ആറു ലക്ഷം എന്നിങ്ങനെയാണ് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ഒന്നും ബാക്കിയില്ലാതെ തകര്‍ന്നടിഞ്ഞ കുടുംബങ്ങള്‍ ഈ ചെറിയ നഷ്ടപരിഹാരം കൊണ്ട് എങ്ങനെ വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തുമെന്നത് ചോദ്യചിഹ്നമാവുകയാണ്. ദ്രുതഗതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ, പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു പറഞ്ഞപ്പോള്‍ പ്രദേശവാസികളെല്ലാം ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്ന രീതിയിലുള്ളതായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള തീരുമാനമെന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പറയുന്നു.
ഗൗരവമേറിയ ഒരു ദുരന്തമായി കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലിനെ കാണാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന ആക്ഷേപം വ്യാപകം. കൂടാതെ 50 ഏക്കറോളം കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് പഞ്ചായത്തും റവന്യവകുപ്പും കണക്കാക്കിയിട്ടുള്ളത്. ഇവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രം നല്കിയാല്‍ ഒരിക്കലും തങ്ങളുടെ നാശനഷ്ടത്തില്‍ നിന്ന് കരകയറുവാന്‍ പറ്റില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ ഭാഗികമായി വീടുതകര്‍ന്നവര്‍ അനേകം പേരുണ്ട്. ഇവര്‍ക്ക് എന്തു നഷ്ടപരിഹാരം നല്കുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇതുപോലെ പരുക്കു പറ്റിയവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് സര്‍ക്കാര്‍ പറയാത്തതിനാല്‍ ഇത്തരക്കാരും കടുത്ത ആശങ്കയിലാണ്.