സഹായം പശുക്കള്‍ക്ക് മാത്രം; കേന്ദ്ര തീരുമാനം കേരളത്തിന്റെ പ്രതീക്ഷ തകര്‍ക്കും: എകെ ശശീന്ദ്രന്‍
വടകര: കേന്ദ്ര സഹായം തനത് പശുക്കള്‍ക്ക് മാത്രമെന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ക്ഷീര മേഖലയിലെ കേരളത്തിന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നതാണെന്നും, കേന്ദ്രത്തിന്റെ പുതിയ തീരുമാനം ലക്ഷ കണക്കിന് ക്ഷീര കര്‍ഷകര്‍ക്ക് നിരാശാജനകമാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം ടൗണ്‍ഹാളില്‍ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാടന്‍ തനത് ഇനം പശുക്കള്‍ക്ക് മാത്രമേ സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കൂ എന്ന തീരുമാനം കേന്ദ്രത്തിന്റെ തല തിരിഞ്ഞ നയമാണ്. ഈ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. 2020 ഓടെ കേരളം ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്ന ശുഭപ്രതീക്ഷയാണ് നമുക്കുള്ളത്. ക്ഷീര മേഖലയില്‍ കേരളത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചു.
ക്ഷീര കര്‍ഷകരും ക്ഷീര സഹകരണ സംഘം പ്രവര്‍ത്തകരും ഈ മേഖലയില്‍ നടത്തിയ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നമുക്ക് നേട്ടം കൈവരിക്കാനായത്. ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥരും ഈ നേട്ടത്തിനു പിറകിലുണ്ട്. പാലുല്‍പാദന ശേഷി കൂടുതലുള്ള സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന ലക്ഷകണക്കിന് കര്‍ഷകര്‍ ഇന്ത്യയിലും കേരളത്തിലുമുണ്ട്. ക്ഷീര മേഖലയില്‍ കുടുതല്‍ സംരക്ഷണ നടപടികളാണ് നമുക്ക് ആവശ്യമുള്ളതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ പി ഗീത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കെ.ഭാസ്‌കരന്‍(ഏറാമല), ഇ.ടി അയൂബ്(അഴിയൂർ), പി.വി.കവിത(ഒഞ്ചിയം),കെ കെ നളിനി(ചോറോട്),ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി കെ.രാജന്‍, എ.ടി.ശ്രീധരന്‍, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്യാമള കൃഷ്ണാര്‍പ്പിതം, ബേബി ബാലമ്പ്രത്ത്, പി.രാജേഷ് കുമാര്‍, പി.ഗംഗാധരന്‍, സി.ബാബു, എന്‍.കെ.മുരളീധരന്‍,എം.ശോഭന എന്നിവര്‍ പ്രസംഗിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡംഗം പി.എം.ഹരീന്ദ്രന്‍ സ്വാഗതവും എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ എം.ഉണ്ണികൃഷ്ണന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ക്ഷീര മേഖലയിലെ വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറില്‍ ജോണ്‍ തോമസ്. ശ്യാം സൂരജ്, സി അനില്‍ കുമാര്‍, സൂര്യനാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു.