ദിലീപ് അത്ര വലിയ ആളല്ല; സ്ത്രീകളെ അപമാനിച്ചാൽ ജയിലിലടയ്ക്കണം, നടപടികൾ പെട്ടെന്ന് വേണമെന്ന് മന്ത്രി
കോഴിക്കോട്: സ്ത്രീകളോട് വൃത്തികേട് കാണിച്ചാല്‍ അവരെ ജയലിലിടക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി അല്‍ഫോസ് കണ്ണന്താനം. നടന്‍ ദിലീപ് അത്ര വലിയ ആളാണോയെന്ന് തോന്നുന്നില്ല. സ്ത്രീകളെ അപമാനിച്ചാലും ബഹുമാനിച്ചില്ലെങ്കിലും വേഗം നടപടി സ്വീകരിക്കണം. അതേ സമയം ഒരു സമൂഹത്തിന്റെ ചര്‍ച്ച ഇതു മാത്രമാവരുതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ സംഘടനയായ ജനശക്തിയുടെ സംസ്ഥാന സമ്മേളനവും നിപാവൈറസിനെതിരെ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ അനുമോദിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാക്ഷരതയിലും ആരോഗ്യരംഗത്തും സംസ്ഥാനം അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഒരു യൂണിവേഴ്‌സിറ്റി പോലും ഗ്ലോബല്‍ റൗണ്ടില്‍ എത്തിയിട്ടില്ല. ആരോഗ്യരംഗത്താണെങ്കില്‍ ഇപ്പോഴും ഡങ്കിപ്പനിയും മറ്റും കാരണം ആളുകള്‍ മരിക്കുന്ന സ്ഥിതിയാണുള്ളത്.
മാറ്റങ്ങൾ ഇതൊക്കെ മതിയോ?
നമ്മുടെ സമൂഹത്തിലെ മാറ്റങ്ങള്‍ ഇതൊക്കെ മതിയോ എന്ന് മലയാളികള്‍ ചിന്തിക്കണം. ആദ്യകാലങ്ങളില്‍ അമേരിക്കയിലും മറ്റും കൂടുതലായും മലയാളികളെയായിരുന്നു കാണാറുള്ളത്. ഇപ്പോള്‍ ആന്ധ്ര, ഒറീസ എന്നിവിടങ്ങളിലുള്ളവരാണ്. ആ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റി സിലബസ് അമേരിക്കയിലെ വിദ്യാഭ്യാസ സംവിധാനവുമായി കൈകോര്‍ത്തുകൊണ്ടാണ് പഠനനിലവാരം മെച്ചപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങളാണ് വേണ്ടത്.
പ്രമുഖരെ വധിച്ചുകൊണ്ടിരിക്കുന്നു
സോഷ്യല്‍ മീഡിയയിലൂടെ പ്രമുഖരെ വധിച്ചുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ചെയ്തുവെന്ന് പറയുന്നവരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളിലൂടെ വധിക്കുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം ഇത്തരത്തില്‍ വധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏഴര ലക്ഷം പേര്‍ക്ക് കക്കൂസ് ഉണ്ടാക്കികൊടുക്കുന്ന പദ്ധതിക്കെതിരെയും ട്രോളുകളുണ്ട്.
കക്കൂസ് കണ്ണന്താനം
കക്കൂസ് കണ്ണന്താനമെന്നാണ് തന്നെ വിളിക്കുന്നത്. ഇത് അഭിമാനമായാണ് കാണുന്നത്. കേരളത്തില്‍ ഇത്തരം സഹായങ്ങള്‍ ആവശ്യമല്ലെങ്കിലും മറ്റിടങ്ങളിലെല്ലാം പദ്ധതി അത്യാവശ്യമാണ്. വൈദ്യുതി, ഗ്യാസ് തുടങ്ങി എല്ലാ പദ്ധതികളോടും കേരളത്തിലുള്ളവരുടെ സമീപനമാണിത്. എന്റെ കുടുംബം എന്ന ചിന്തയില്‍ നിന്നും മാറി ഒരു രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമായി ഇത്തരം പദ്ധതികളെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍...
ചടങ്ങില്‍ ജനശക്തി സംസ്ഥാന പ്രസിഡന്റ് ദേവസ്യ മുളവന അധ്യക്ഷത വഹിച്ചു. നിപാ വൈറസിനെതിരേ പ്രവര്‍ത്തിച്ച് മാതൃകയായ മെഡിക്കല്‍കോളജ് പ്രിന്‍സിപ്പാള്‍ വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് കെ.ജി. സജിത്ത്കുമാര്‍, ഡോ. അനൂപ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഫിലിപ്പ്, ലൂക്കോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.