ബിഎസ്എഫ് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്ത അരീക്കര ഭൂമി പ്രശ്നം; തിങ്കളാഴ്ച വില്ലേജ് ഓഫീസ് മാർച്ച്
നാദാപുരം: ബിഎസ്എഫ് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്ത ചെക്യാട് പഞ്ചായത്തിലെ അരീക്കര കുന്നിലെ താമസക്കാർക്ക് ഭൂമി പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി നേതൃത്വത്തിൽ തിങ്കളാഴ്ച വില്ലേജ് ഓഫീസിലേക്ക് മാർച്ചും ഉപരോധ സമരവും നടത്തുമെന്ന് കർമ്മസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചെക്യാട് വില്ലേജ് കുറുവന്തേരി കണ്ണൂർ ജില്ലയിലെ വിളക്കോട്ടൂർ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുന്ന റി. സ. 58 ,30-IA 1 എന്നീ നമ്പറുകളിലെ 273 ഏക്കർ ഭൂമി ബിഎസ്എഫ് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനിടയിൽ പ്രദേശത്തെ കൈവശക്കാരുടെ ഭൂമി കൂടി ഉൾപ്പെട്ടതോടെയാണ് ഇവർക്ക് നികുതി അടക്കാൻ കഴിയാതെ വന്നത്.
274 പേർ കൈവശം വച്ചു വരുന്ന ഈ ഭൂമിയിൽ 75 കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്. ഇതിൽ തന്നെ ഒരു ലക്ഷം വീട് കോളനി ,രണ്ട് അംഗന വാടി ,പി.ഡബ്ല്യു.ഡി റോഡുകൾ ,ആരാധനാലയങ്ങൾ ഉൾപ്പെടെ സർക്കാറിൽ നിന്നും മിച്ചഭൂമിയായി പട്ടയം ലഭിച്ച കൈവശക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ടന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി ഇവിടുത്തെ ഭൂമി പ്രശ്നം പരിഹരിക്കാനായി റവന്യു വകുപ്പ് 234 പേരുടെ രേഖകൾ ലാൻറ് ബോർഡിലേക്ക് ശേഖരിക്കുകയുണ്ടായി അതിനിടെയിലാണ് ഭൂമിയുടെ അവകാശിയായി ആയഞ്ചേരി കോവിലകത്തെ കെ.പി ഉദയവർമ്മ രാജ ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് സ്റ്റേ അനുവദിക്കുകയായിരുന്നു.
ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഭൂമി പതിച്ചു നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമസഭയിൽ റവന്യു വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു . ഈ നിയമ പ്രശ്നങ്ങളെല്ലാം അടിയന്തിരമായി പരിഹരിച്ച് പ്രദേശത്തെ ഉടമകൾക്ക് ഭൂമി പതിച്ചു നൽകാനും നികുതി അടക്കാനുള്ള അനുമതിയും ലഭിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരങ്ങൾക്കൊരുങ്ങുകയാണ് പ്രദേശവാസികൾ .
ആദ്യപടിയായാണ് വില്ലേജാഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചതെന്ന് സർവ്വകക്ഷി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തംഗം കെ.പി കുമാരൻ ,സമര സമിതി കൺവീനർ കെ.പി കുമാരൻ ,പാറയിടുക്കിൽ കുമാരൻ ,സതീശൻ അന്ത്യേരി ,ടി.ശ്രീധരൻ ,എ.പുരുഷു ,വി.അച്ചുതൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .