വടകര ജില്ലാ ആശുപത്രി- കോ-ഓപ്പറേറ്റീവ് കോളജ് സംഘർഷം: സംഭവത്തില്‍ വധശ്രമത്തിന് കേസ്!!
വടകര:കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളജിലും,ജില്ലാ ആശുപത്രിയിലും നടന്ന സംഘർഷത്തിൽ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. സംഭവത്തില്‍ വിദ്യാർത്ഥികളടക്കം 13 പേർക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കോളജിൽ ഏ.ബി.വി.പി.സംഘടിപ്പിച്ച വിശാൽ അനുസ്മരണ പരിപാടിയോടനുബന്ധിച്ചാണ് സംഘർഷമുണ്ടായത്.ഇതിനിടയിൽ എസ്.ഡി.പി.ഐ അക്രമത്തിനെതിരെ എസ്.എഫ്.ഐയും പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങിയതോടെയാണ് ഇരു വിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി ഗേറ്റ് അടച്ചിട്ട് എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് ആശുപത്രി പരിസരവും സംഘർഷ ഭരിതമാക്കി.ഇതേ തുടർന്ന് ഗുരുതരമായി പരുക്കേറ്റ നാലു ഏ.ബി.വി.പി പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളേജിലുംആർ.എസ്.എസ് ജില്ലാ കാര്യവാഹ് സുജിത്ത് അടക്കം നാലു പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏ.ബി.വി.പി വടകര നഗർ പ്രസിഡണ്ട് കേദാർ നാഥ്,വിഷ്ണു.എസ്.രാജീവ്,മിഥുൻ,അശ്വന്ത്,ആർദ്ര,അനുശ്രീ,ശ്രീ കാവ്യ,എന്നിവർക്കും,എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി മുടപ്പിലാവിൽ സ്വദേശി നിഖിൽ,പ്രവർത്തകരായ അമൃത്,അഭിൻ,ആദിത്യ,പ്രണവ് എന്നിവരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആശുപത്രി പരിസരത്ത് നടന്ന സംഘർഷത്തിലാണ് സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ആർ.എസ്.എസ്.ജില്ലാ കാര്യവാഹ് സുജിത്തിനും,എസ്.എഫ്.ഐ.ഏരിയാ സെക്രട്ടറി നിഖിലിനും പരുക്കേറ്റത്. വിശാൽ അനുസ്മരണ ചടങ്ങിന് നേരെ മാരകായുധങ്ങളുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് ഏ.ബി.വി.പി നേതൃത്വം ആരോപിച്ചു. പരിക്കേറ്റവരെ കയറ്റിയ കാര്‍ അക്രമികള്‍ തടഞ്ഞതായും ഇവർ ആരോപിച്ചു. അക്രമ സംഭവങ്ങള്‍ തുടര്‍ന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതിലും,അക്രമത്തിലും പ്രതിഷേധിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ വിഭാഗ് കാര്യവാഹ് എന്‍കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അടിയേരി രവീന്ദ്രന്‍, കെടി ദീനദയാല്‍ എന്നിവര്‍ പ്രസംഗിച്ചു.ഏ.ബി.വി.പി.അക്രമത്തിൽ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലും വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.സംഘർഷത്തെ തുടർന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.