മാലിന്യത്തിൽ നിന്ന് സമ്പാധ്യം കിട്ടി; തോട് ശുചീകരിച്ചപ്പോൾ ലഭിച്ചത് വർഷങ്ങൾ പഴക്കമുളള മരത്തടികൾ
വടകര: മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യമായിരുന്നു കരിമ്പന തോട്ടിലെ മൂന്നാം ഘട്ട ശുചീകരണവും പൂർത്തിയായപ്പോൾ ലഭിച്ചത് വർഷങ്ങൾ പഴക്കമുളള മരത്തടികൾ. മലിന ജലം കൊണ്ട് പൊറുതി മുട്ടിയ കരിമ്പന പാലത്തെ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലാണ് തോട് ശുചീകരിക്കാൻ തീരുമാനിച്ചത്.
ജനകീയ പങ്കാളിത്തത്തോടെ പാർട്ടി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ എഴുന്നൂറോളം പേർ പങ്കാളികളായി. നാരായണ നഗരം മുതൽ പാക്കയിൽ വലിയ കയ്യിൽ പാലം വരെയുള്ള രണ്ടു കിലോ മീറ്റർ ദൂരത്തിൽ ഉപരിതലത്തിലെ മാലിന്യം നീക്കിയതിനു പുറമെ തോടിന്റെ ഇരു വശങ്ങളിലുമുള്ള കാടുകളെല്ലാം വെട്ടി മാറ്റി.വർഷങ്ങളായി തോണി ഇറക്കാൻ കഴിയാത്ത തോട്ടിൽ തോണി ഇറക്കിയ ആഹ്ലാദത്തിലാണ് നാട്ടുകാർ.

തോട് ശുചീകരണത്തിനിടയിലാണ് ചെളിയിൽ പൂണ്ട മുപ്പതോളം വിവിധ മര തടികൾ ലഭിച്ചത്.നേരത്തെ പേര് കേട്ട മര വ്യവസായമുള്ള സ്ഥലമായിരുന്നു കരിമ്പനപ്പാലം.അന്നത്തെ കാലഘട്ടത്തിൽ കച്ചവടക്കാർ തോട്ടിലിട്ട മരങ്ങളാണിവ.വർഷങ്ങളോളം മലിന ജലത്തിൽ കിടന്നതിനാൽ തടികൾക്കെല്ലാം കറുപ്പ് നിറമാണ്.
അക്കാലത്ത് തടികൾ മനസ്സിലാക്കാൻ പേരുകൾ മാർക്ക് ചെയ്യുന്ന സംവിധാനമുണ്ട്.എന്നാൽ ചില തടികളിലൊക്കെ പേര് കൊത്തി വെച്ചിട്ടുണ്ടെങ്കിലും പകുതിയിലേറെ അവകാശികളെ തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ്.75 വർഷത്തിലധികം പഴക്കമുള്ള മരങ്ങളുമുണ്ട്.മരണപ്പെട്ട വ്യാപാരികളുടെ പേര് കൊത്തി വെച്ച തടികളും ഉൾപ്പെടുന്നുണ്ട്.
ഇരൂൾ,അയനി,പ്ലാവ്,വെന്നോക്ക്,ചടച്ചിൽ,വയനാവ്,തുടങ്ങിയ തടികളാണ് പാലത്തിനു സമീപം കരക്ക് കൂട്ടിയിട്ടിരിക്കുന്നത്.മരം ആരുടേതെന്നറിയാൻ തോട് ശുചീകരണ കമ്മറ്റി കരിമ്പന പാലത്തെ മര വ്യാപാരികൾക്ക് കത്ത് നൽകിയിരിക്കയാണ്.ഉടമയെ തിരിച്ചറിഞ്ഞാൽ മരം അവർക്ക് നൽകും.മരത്തിന്റെ വിലയുടെ 25 ശതമാനം തുക ശുചീകരണ കമ്മറ്റിക്ക് നൽകണം.ആളില്ലാത്ത മരങ്ങൾ ലേലത്തിലൂടെ വിൽപ്പന നടത്താനും കമ്മറ്റി ഉദ്ദേശിക്കുന്നുണ്ട്.












Click it and Unblock the Notifications