കോൺഗ്രസ് ഉറക്കത്തിൽ തന്നെ; സർക്കാരിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല, അവസരം മുതലെടുക്കാൻ മുസ്ലിം ലീഗ്
കോഴിക്കോട്: സർക്കാരിനെതിരായ വിമർശനങ്ങളെ പ്രക്ഷോഭങ്ങളായി വളർത്തിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് പരാജയപ്പെടുമ്പോൾ അവസരം മുതലെടുത്ത് മുസ് ലിം ലീഗ്. സർക്കാരിനെതിരെ നിയോജക മണ്ഡലം, മേഖലാ തലങ്ങളിൽ ജനമുന്നേറ്റ യാത്രകൾ സംഘടിപ്പിക്കാൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ഭരണത്തിനെതിരായ ഒരു തുറന്ന ഏറ്റുമുട്ടലായി സമരത്തെ മാറ്റിയെടുക്കാനാണ് നീക്കം.
രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാറിന്റേതായി എടുത്തു പറയാവുന്ന ഒരു നേട്ടം പോലുമില്ലെന്ന് സംസ്ഥാന സമിതി വാർത്താക്കുറിപ്പിൽ പറഞ്ഞു. കേരള ജനതയെ ദുരിതത്തിലേക്ക് തള്ളിയിട്ട മാര്‍ക്‌സിസ്റ്റ് സര്‍കാറിന്റെ കപട നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 31നു മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും ജനമുന്നേറ്റ റാലി സംഘടിപ്പിക്കും. രൂക്ഷമായ വിലക്കയറ്റവും ക്രമസമാധാന തകര്‍ച്ചയും മൂലം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു.
ഓരോ ദിവസവും കൂടുതല്‍ വീഴ്ചകള്‍ ആവര്‍ത്തിക്കുകയാണ് സർക്കാർ. തീവ്ര പ്രസ്ഥാനങ്ങളുടെ പറുദീസയായി മാറാനുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുന്നു. ഇതിനെരെ സപ്തംബര്‍ അവസാനവാരം നാലു മേഖലകളില്‍ ജനമുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും. മലപ്പുറം പാലക്കാട് തൃശൂര്‍ ജില്ലകളുള്‍പ്പെട്ട മേഖല സംഗമം സപ്തംബര്‍ 22 ന് കുറ്റിപ്പുറത്ത് നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളുടെ സംഗമം കണ്ണൂരും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലയുടെ സംഗമം എറണാകുളത്തും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ സംഗമം കൊല്ലത്തും നടക്കും.