അഴിമതി കേസ് പ്രതിയെ ബാങ്ക് പ്രസിഡണ്ടാക്കിയത് കേസ്സ് അട്ടിമറിക്കാനെന്ന് ആർഎംപിഐ
വടകര: ചോറോട് സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറിയും സി.പി.എം നേതാവുമായ വി.ദിനേശനെ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം ബാങ്ക് പ്രസിഡണ്ടാക്കിയത് ബാങ്കിലെ അഴിമതി കേസ് അട്ടിമറിക്കാനെന്ന് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മറ്റി ആരോപിച്ചു. സെക്ഷൻ 465, 671,409,420 B എന്നീ വകുപ്പുകൾ ചേർത്ത് 764/14 ക്രൈം നമ്പറിൽ വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസ് മജിസ്ട്രേറ്റ് കോടതിയിൽ നിലനിൽക്കെയാണ് വി.ദിനേശനെ ബേങ്ക് പ്രസിഡണ്ടാക്കാൻ തീരുമാനിച്ചത്.
സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേങ്ക് അഴിമതിക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും അഴിമതിക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് നടപ്പിലാക്കാത്തതിനാൽ ഭരണസമിതിയെ തന്നെ ഒരു ഘട്ടത്തിൽ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.നിലവിൽ ഭരണസ്വാധീനത്തിന്റെ മറവിൽ കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സാമ്പത്തിക ഇടപാടിന്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് ജോലിയിൽ നിന്ന് പിരിച്ച് വിടുകയും പാർട്ടിക്കെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്ത ജീവനക്കാരന് ലക്ഷങ്ങൾ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയും അദ്ദേഹത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിപ്പിക്കാനുള്ള തീരുമാനവും ഇതിനകം എടുത്തു കഴിഞ്ഞു.ഇത്തരം ഗൂഢതാൽപ്പര്യങ്ങൾക്കെതിരെ ചോറോട് ബേങ്ക് സംരക്ഷണ സമിതിയുമായി ചേർന്ന് നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് ആർഎംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു