വടകര: ഫോര്‍മാലിന്‍ ചേര്‍ത്ത നാല് ടണ്‍ മല്‍സ്യം പിടികൂടി നശിപ്പിച്ചു, പുറത്തറിഞ്ഞത് ലോറി കേടായതോടെ!
Recommended Video
വടകര: ഫോര്‍മാലിന്‍ ചേര്‍ത്ത നാല് ടണ്‍ മല്‍സ്യം വടകരയില്‍ വാഹന പരിശോധനക്കിടെ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന നാല് ടണ്‍ അയില ചമ്പാനാണ് ദേശീയ പാതയിലെ പുതുപ്പണം കോട്ടക്കടവില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചയോടെ ബ്രേക്ക് ഡൗണ്‍ ആയ ലോറിയില്‍ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യമാണെന്ന് മനസിലായത്. ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ചെക്ക് ആന്റ് ഈറ്റ് എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ നിറവിത്യാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വടകര നഗരസഭ ആരോഗ്യ വിഭാഗവും, കോഴിക്കോട്, കൊയിലാണ്ടി, വടകര,എലത്തൂർ,തിരുവമ്പാടി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മല്‍സ്യത്തില്‍ വന്‍ തോതില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയതെന്ന് ഉറപ്പാക്കിയത്.
ഇക്കഴിഞ്ഞ 18നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് മൽസ്യവുമായി ലോറി പുറപ്പെട്ടത്.19 ന് വൈകീട്ടോടെ കോഴിക്കോട് വെള്ളയിൽ മാർക്കറ്റിൽ മൽസ്യം വിൽപ്പനയ്ക്കായി എത്തിച്ചെങ്കിലും ഇതേ പോലുള്ള 45 ഓളം ലോറികൾ മാർക്കറ്റിൽ ക്യാമ്പ് ചെയ്തത് കാരണം ഇവിടെ നിന്നും ലോറി കൂത്തുപറമ്പ് മാർക്കറ്റിലേക്ക് എത്തിച്ചു.ഇതിനിടയിൽ ചോമ്പാൽ ഹാർബറിലും മൽസ്യം വിൽക്കാൻ ശ്രമവും പരാജയപ്പെട്ടതോടെ രാത്രി വൈകിയതിനാൽ കച്ചവടം നടക്കാതായതോടെ ലോറി തിരികെ കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നതിനിടയിലാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ വടകര കോട്ടക്കടവ് വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ഇതുവഴി വന്ന മോട്ടോർ വാഹന വകുപ്പ് എം.വി.ഐ മാരായ എ.ആർ.രാജേഷ്, എ.എം.വി.ഐ.വി.ഐ.അസീം,എന്നിവർ വളവിലുള്ള ലോറിയുടെ നിൽപ്പ് കണ്ട് പരിശോധന നടത്തിയപ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത്.സംശയം തോന്നിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദോഗസ്ഥരെ വിളിച്ചു വരുത്തി ഡ്രിപ്പ് വെച്ച് മത്സ്യവും,ഐസും പരിശോധന നടത്തിയപ്പോഴാണ് ഫോർമാലിൻ ചേർത്തതായി കണ്ടെത്തിയത്.വിശദ പരിശോധനയ്ക്കായി മൽസ്യത്തിന്റെയും,ഐസിന്റെയും സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ റീജിണൽ അനാലിസിസ് ലാബിലേക്കും,കൊച്ചിയിലെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്കും അയക്കും.
132 ബോക്‌സ് മല്‍സ്യമാണ് ലോറിയില്‍ ഉണ്ടായിരുന്നത്.ഒരു ബോക്സിൽ 30 കിലോ മത്സ്യമാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ രണ്ട് ബോക്‌സ് മല്‍സ്യം വാഹനം ബ്രേക്ക് ഡൗണ്‍ ആയ സ്ഥലത്ത് വച്ച് ഇവര്‍ ചെറിയ പൈസയ്ക്ക് വില്‍പന നടത്തിയതായി വാഹനത്തിലെ ഡ്രൈവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മൽസ്യ വിൽപ്പനയുടെ ഇടനിലക്കാരനായ തമിഴ്നാട് സ്വദേശി മുങ്ങി. പരിശോധനയ്ക്ക് ശേഷം പിടിച്ചെടുത്ത മല്‍സ്യം വടകര നഗരസഭയ്ക്ക് കൈമാറുകയും പ്രസ്തുത സ്ഥലത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ജെ.സി.ബി.ഉപയോഗിച്ച് മണ്ണെടുത്ത് മല്‍സ്യം കുഴിച്ചു മൂടി. വാഹന ഉടമക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടകര, കൊയിലാണ്ടി, തിരുവമ്പാടി, എലത്തൂര്‍ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, ഫെബിന മുഹമ്മദ് അഷ്‌റഫ്, വിഷ്ണു എസ് ഷാജി, രഞ്ജിത്ത് പി ഗോപി, ഫിഷറീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.വിനില എന്നിവരടങ്ങുന്ന സംഘമാണ് മല്‍സ്യം പരിശോധന നടത്തിയത്. നഗരസഭ സെക്രട്ടറി കെയു ബിനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍ എന്നിവര്‍ ചേര്‍ന്ന് മല്‍സ്യം നശിപ്പിക്കുന്നതിനായി നേതൃത്വം നല്‍കി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഗതകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിജി അജിത്ത്, ജെഎച്ച്‌ഐമാരായ ഷൈനി പ്രസാദ്, ദിലീപ്, ശ്രീമ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.