ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണ നിയമ കുരുക്ക്; തുടർ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ
വടകര: ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണ നിയമ കുരുക്ക് കേസിന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്ന് നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി കൊയിലാണ്ടി അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഏഴു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയ്ക്ക് വേണ്ടി നിര്‍മ്മാണം ആരംഭിച്ച കെട്ടിടം നിയമ കുരുക്കിനെ തുടര്‍ന്ന് പാതി വഴിയിലായ സംഭവത്തില്‍ കേസിന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സികെ നാണു എംഎല്‍എ ഉന്നയിച്ച് സബ്മിഷന് മറുപടി ലഭിച്ചു.
കേസിന്റെ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി കൊയിലാണ്ടി ബില്‍ഡിംഗ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായും മറുപടിയില്‍ പറഞ്ഞു. 2010 ലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചത്. ഏഴു നിലയുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഇരു നില കെട്ടിടം നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേ കെട്ടിടത്തിന് മുകളിലാണ് വീണ്ടും നാലു നില കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 13.70 കോടി രൂപ അനുവദിച്ചത്. ആശുപത്രിക്ക് അനുയോജ്യമായ കെട്ടിടമല്ല നിര്‍മ്മിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നാലു നില കെട്ടിട നിര്‍മ്മാണത്തിന് ആറര കോടി രൂപയും, ലിഫ്റ്റ് നിര്‍മ്മാണം, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ക്ക് ബാക്കിയുള്ള തുകയും വിനിയോഗിക്കാനാണ് പിഡബ്ല്യുഡി ടെണ്ടര്‍ നല്‍കിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്.
കെട്ടിട നിര്‍മ്മാണത്തിന് ശേഷമാണ് രണ്ടാം ഘട്ട ജോലികള്‍ നടക്കുകയുള്ളൂ. എന്നാല്‍ കരാര്‍ ഒപ്പിടാന്‍ കമ്പനി അധികൃതരെ പിഡബ്ല്യുഡി അധികൃതര്‍ സമീപിച്ചപ്പോള്‍ ഒപ്പിടാന്‍ തയ്യാറാകാതെ ഇവര്‍ കോടതിയെ സമീപിച്ചതാണ് നിര്‍മ്മാണം പാതി വഴിയിലായി നിയമകുരുക്കില്‍ പെട്ടിരിക്കുന്നത്. ഈ കേസില്‍ 2017 നവംബറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഹൈകോടതിയില്‍ കേസ് കൈകാര്യം ചെയ്യുന്ന ഗവ.പ്ലീഡറില്‍ നിന്നും 2018 ഫെബ്രുവരി 20ന് ലഭിച്ച കത്ത് പ്രകാരം കേസിന്റെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ കഴിഞ്ഞ മാര്‍ച്ച് 7ന് അഡ്വ.ജനറലിന് അയച്ച് കൊടുത്തതായും സബ്മിഷന് ലഭിച്ച മറുപടിയില്‍ പറഞ്ഞതായി സികെ നാണു എംഎല്‍എ അറിയിച്ചു.
ജിഎസ്ടിയായി അടക്കേണ്ട തുക എസ്റ്റിമേറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടത് പിഡബ്ല്യുഡി അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ കാരണം. നിയമ കുരുക്കില്‍ പെട്ടതോടെ കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവൃത്തിയും നിലച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. സംഭവത്തിന്റെ പാശ്ചാതലത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ഇക്കാര്യം ചൂടേറിയ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു.
അതേസമയം വടകര ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണം സ്തംഭിക്കാനിടയായ സാഹചര്യം കലക്ടര്‍ യുവി ജോസ് നേരിട്ട് പരിശോധിക്കാനും പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന ജില്ലാ വികസന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കരാറുകാര്‍ കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള ഫയലുകള്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുമെന്നുമാണ് അന്നത്തെ യോഗത്തില്‍ തീരുമാനിച്ചത്.
എന്നാല്‍ താലൂക്കിന്റെ പ്രധാന ആരോഗ്യ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടത്തിന് ഇതുവരെയായിട്ടില്ലെന്ന് മാത്രമല്ല കലക്ടര്‍ ഇവിടെ പരിശോധന നടത്താനും ഇതുവരെ തയ്യാറായിട്ടില്ല.