ഇതൊന്നും കണ്ട് ബാലന് ശീലമില്ല, അങ്ങ് ദുബായിയിൽ അങ്ങിനല്ലല്ലോ... ഇത് പേരാമ്പ്രയിലെ ബാലേട്ടന്റെ കഥ!
പേരാമ്പ്ര : വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ ജിവിച്ച ബാലന് മലിനജലം കെട്ടിക്കിടക്കുന്നതും മാലിന്യങ്ങള്‍ കുമിയുന്നതൊന്നും കണ്ട് ശീലമില്ല. അങ്ങ് അബുദാബിയില്‍ അങ്ങനെയാണ്.... എന്നാല്‍ കേരളത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. റോഡരികിലെ ഓടകളില്‍ വെള്ളം കെട്ടിക്കിടക്കും, അതില്‍ മാലിന്യങ്ങള്‍ വന്നടിയും ഡെങ്കിയും ചിക്കന്‍ഗുനിയയുമെല്ലാം പടര്‍ന്നു പിടിക്കണം ഇത്തരം മാലിന്യങ്ങളൊക്കെ നീക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍. പേരാമ്പ്ര ബൈപ്പാസ് റോഡിലെ തയ്യുള്ളതില്‍ ബാലന് ഇത് മറ്റുള്ളവരെപ്പോലെ നോക്കി നില്‍ക്കാനുള്ളതല്ല.
ദിവസവും കാലത്ത് പാല്‍ നല്‍കാനായി നടന്നുപോവുന്ന പേരാമ്പ്ര ചെമ്പ്രറോഡിലെ വള്ളകെട്ടും മാലിന്യവും നീക്കം ചെയ്യാനായി ഓടശുചീകരണം സ്വയം ഏറ്റെടുത്തു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു തൂമ്പയുമായി നാട്ടുകാരുടെ ബാലേട്ടന്‍ റോഡിലുണ്ട്. കഴിഞ്ഞ ദിവസത്തെ കോരിച്ചൊരിഞ്ഞ മഴയും പിറ്റെ ദിവസത്തെ വെയിലും ഇദ്ദേഹത്തെ ബാധിച്ചില്ല.
ഓടയിലെ മാലിന്യങ്ങള്‍ നീക്കംചെയ്തതോടെ റോഡില്‍ കെട്ടിക്കിടന്നിരുന്ന വെള്ളം ഓടയിലൂടെ ഒഴുകാന്‍ തുടങ്ങി. അരകിലോമീറ്ററോളം ദൂരത്തിലുള്ള മാലിന്യങ്ങളും റോഡരികിലെ കാടുകളും ഇല്ലാതാക്കിയ ബാലേട്ടന്‍ പറയുന്നത് എല്ലാ കാര്യങ്ങളും ചെയ്യാന്‍ പഞ്ചായത്തിനെയോ മറ്റ് അധികൃതരയോ കൊണ്ടാവില്ലന്നും നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ഓരോരുത്തരും ചെത്യാല്‍ ഇത്തരം പൊതു പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും അദ്ദേഹം പറയുന്നു.
മുപ്പത് വര്‍ഷക്കാലം അബുദാബിയിലെ മണലാരണ്യത്തില്‍ കഴിഞ്ഞ ബാലേട്ടന്‍ രണ്ട് വര്‍ഷമായി നാട്ടില്‍ തന്നെയാണ്. അബുദാബിയില്‍ ആദ്യകാലത്ത് കണ്‍സ്ട്രക്ഷന്‍ കമ്പിയിലും പിന്നീട് 24 വര്‍ഷക്കാലം തൃശ്ശൂര്‍ സ്വദേശിയായ സുഹൃത്തിന്റെ സഹായത്തോടെ സ്വന്തമായി സ്പയര്‍പാട്‌സ് കടയും നടത്തി വരുകയായിരുന്നു. ഇപ്പോള്‍ പേരാമ്പ്രയില്‍ തുണിക്കട നടത്തി വരുന്നു.
തന്റെ വീടിന്റെ സമീപത്തു കൂടി കടന്നു പോവുന്ന ബൈപ്പാസ് റോഡില്‍ മഴവെള്ളകെട്ടോ, അതുപോലെ മറ്റ് എന്ത് തടസ്സങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ എന്നും ബാലേട്ടന്‍ ഉണ്ടാവാറുണ്ട്. പഞ്ചായത്ത് ജീവനക്കാരിയായിരുന്ന ഭാര്യ സുശീലയും പന്നിയങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ മകള്‍ സ്‌നേഹലതയും വിദേശത്ത് ജോലിചെയ്യുന്ന മകന്‍ സുഭാഷും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തണയുണ്ടോ എന്ന് ചോദിച്ചാല്‍ ചിരിയാണ് മറുപടി.