രാഷ്ട്രീയത്തിലെ മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്ന് കാനം രാജേന്ദ്രൻ
കോഴിക്കോട്: രാഷ്ട്രീയത്തിലെ പഴയ മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ശക്തമായി തുടരണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സി കെ ഗോവിന്ദന് നായര്‍-എ സി ഷണ്മുഖദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനവും ഷണ്മുഖദാസ് പുരസ്കാര സമര്‍പ്പണവും കോഴിക്കോട് ടൗണ്‍ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളീകരണ കാലഘട്ടത്തില്‍ ലാഭമാണ് പ്രധാനം. എങ്ങിനെ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് ചിന്ത. അത് വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമെല്ലാം സ്വാധീനം ചെലുത്തുന്നു. വ്യക്തികള്‍ അവരുടെ കാര്യത്തിലേക്ക് മാത്രം ഒതുങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ജനകീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുമ്പോള്‍ ഭരണകൂടങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഓരോരോ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുകയാണ്.
ജാതിയും മതവും വര്‍ഗ്ഗീയതയുമെല്ലാം അരങ്ങ് തകര്‍ത്താടുകയാണ്. നാം സ്വാതന്ത്ര്യാനന്തരം വളര്‍ത്തിക്കൊണ്ടുവന്ന യുക്തിചിന്തയും ശാസ്ത്ര ബോധവും സാംസ്കാരിക മൂല്യങ്ങളുമെല്ലാം തകര്‍ത്തെറിയുന്നു. ഇതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭമാണ് രാജ്യമെങ്ങും വളര്‍ന്നുവരുന്നത്. പൊതുപ്രവര്‍ത്തനത്തിന്റെ സംശുദ്ധി വീണ്ടെടുക്കാന്‍ ആത്മാര്‍ത്ഥമായി യത്നിച്ച നേതാക്കളായിരുന്നു സി കെ ജിയും ഷണ്മുഖദാസും. വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് എങ്ങനെ മുന്നേറാമെന്ന് ഇരുവരും കാട്ടിത്തന്നു.
കേരളത്തിലെ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നിലയുറപ്പിച്ച് അവരുടെ പ്രശ്നങ്ങളില്‍ എപ്പോഴും കൂടെനിന്ന നേതാക്കളുടെ പ്രവര്‍ത്തനം പുതിയതലമുറയ്ക്ക് മാതൃകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഇടതുപക്ഷവുമായി സമം ചേര്‍ക്കുന്നതില്‍ സി കെ ജിയും എ സി ഷണ്മുഖദാസും വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പരഞ്ഞു.
മുന്‍മന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റുമായ പാലൊളിമുഹമ്മദ്കുട്ടിയ്ക്കാണ് എ സി ഷണ്മുഖദാസ് പുരസ്കാരം സമ്മാനിച്ചത്. എ സി ഷണ്മുഖദാസ് പഠന കേന്ദ്രത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ഏറണാകുളത്തെ ലിസി ഹോസ്പിറ്റലിനുള്ള പുരസ്കാരം ഡയരക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. എന്‍ സി പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സ്വാഗതവും എം ആലിക്കോയ നന്ദിയും പറഞ്ഞു. എ സി ഷണ്മുഖദാസ് പഠന കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്.