മെട്രൊവാര്‍ത്തയില്‍ കൂട്ട പിരിച്ചുവിടലും സ്ഥലം മാറ്റവുമെന്ന് റിപ്പോർട്ടുകൾ
കൊച്ചി: മെട്രൊവാര്‍ത്തയിൽ മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഒരു നോട്ടിസ് പോലും നല്‍കാതെ ടെലി-ഇന്‍ പിരിച്ചുവിടല്‍ പോലും നടക്കുന്നതായി ആക്ഷേപമുണ്ട്. മെട്രൊവാര്‍ത്ത പത്രത്തിലെ പത്തോളം ജീവനക്കാര്‍ക്ക് മാനെജ്‌മെന്റ് ഫോണ്‍ മുഖേന പിരിച്ചുവിടല്‍ 'നോട്ടിസ്' നല്‍കിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
തൃശൂര്‍, കൊച്ചി, തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടൊഗ്രഫര്‍ ഉള്‍പ്പെടെയുള്ളവരുടെ ജോലിക്ക് ഭീഷണിയുള്ളതായി റിപ്പോർട്ടുണ്ട്. പലരെയും സ്ഥലം മാറ്റുന്നതായും റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ സ്ഥലങ്ങളില്‍പ്പോയി റിപ്പോര്‍ട്ട് ചെയ്യാൻ ജൂലൈ 31നാണ് അറിയിച്ചതെന്നും സ്ഥലം മാറ്റപ്പെട്ടവർ പറയുന്നു. സാമ്പത്തിക പരാധീനതകളാണ് നടപടികള്‍ക്ക് കാരണമായി പറയുന്നത്.
ഫാരിസ് അബൂബക്കര്‍ ആയിരുന്നു 2008ല്‍ കൊച്ചിയില്‍നിന്ന് മെട്രൊവാര്‍ത്ത പത്രം പുറത്തിറക്കിയത്. 2009ഓടെ കോഴിക്കോട്ടും തിരുവനന്തപുരത്തും തുടര്‍ന്ന് തൃശൂരിലും യൂണിറ്റുകളുമായി പത്രം പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അങ്കമാലിക്കാരനായ ശ്രീകാന്ത് ഭാസിയുടെ ഉടമസ്ഥതയില്‍ ഉള്ള കാര്‍ണിവെല്‍ ഗ്രൂപ്പാണ് ഇപ്പോൾ പത്രം നടത്തുന്നത്.