കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; ആശ്വാസവാക്കുകളുമായി മന്ത്രി, മരണപ്പെട്ട ഷംനയുടെ ബന്ധുക്കളെ സന്ദർശിച്ചു
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച ഷംനയുടെ ബന്ധുക്കളെ മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഷംനയുടെ മാതാപിതാക്കളായ ഇല്ലത്ത് സലാം, മൈമൂന എന്നിവരെ വെസ്റ്റ് കൈതപ്പൊയിലിലെ വീട്ടിലെത്തി മന്ത്രി ആശ്വസിപ്പിച്ചു. ഷംന, മകള്‍ നിയ ഫാത്തിമ, ഭര്‍തൃമാതാവ് ആസ്യ, പിതാവ് ഹസ്സന്‍, സഹോദരിമാരായ നുസ്രത്ത്, ജന്നത്ത്, മരുമക്കളായ റിന്‍ഷ മെഹറിന്‍, റിസ്വാന മറിയം എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു.
കലക്‌ട്രേറ്റില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ചിപ്പിലിത്തോട് സന്ദര്‍ശിച്ചു. കട്ടിപ്പാറ ക്യാമ്പുകളിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസസൗകര്യം, കുടിവെള്ളം, ചികിത്സ എന്നിവ കൃത്യമായി ലഭ്യമാക്കുന്നതിന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 6 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാവുന്ന തരത്തിലുള്ള ക്വാറി പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അത്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള, പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിലുള്ള ഖനനം അനുവദനീയമാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ്, കാരാട്ട് റസാക്ക്, എഡിഎം ടി ജനില്‍കുമാര്‍, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍, താമരശ്ശേരി ഡിവൈഎസ്പി പി. സി സജീവന്‍, താമരശ്ശേരി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം. കെ രാജീവ്കുമാര്‍, പൊതുമരാമത്ത് വകുപ്പ്(ദേശീയപാത വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം. പി ലക്ഷ്മണന്‍, അസി. എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആന്റോ പോള്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ഇ ജലീല്‍, മുജീബ് മാക്കണ്ടി, ഐബി റജി എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.