നഗരസഭ കെട്ടിടത്തിന് മുകളിൽ സാഹസികത; അവസാനം പോലീസിന് ഇടപെടേണ്ടി വന്നു, മുക്കത്ത് സംഭവിച്ചത്...
മുക്കം: നഗരസഭ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലായാളിയുടെ സാഹസിക പെയിന്റിങ്. സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ കരാറുകാരൻ മറുനാടൻ തൊഴിലാളിയെക്കൊണ്ട് നടത്തിച്ച പെയ്ന്റിങ് പൊലീസെത്തി നിർത്തിവെച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം.
നഗരസഭയുടെ രണ്ടാം നിലയിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ ഒരു കയർകൊണ്ട് പോലും കെട്ടാതെയായിരുന്നു പെയ്ന്റിംഗ്. മാധ്യമ പ്രവർത്തകർ ആയ റഫീഖ് തോട്ടുമുക്കം, റബിത്ത്, ആസാദ് എന്നിവരുടെ ഇടപെടൽ മൂലം ആണ് പോലീസെത്തി നിർത്തിവെച്ചത്. കെട്ടിടത്തിനു താഴെ ബസ്റ്റാൻഡിൽ ഈ സമയം നിറയെ യാത്രക്കാരുണ്ടായിരുന്നു.
കാലൊന്ന് പിഴച്ചാൽ യാത്രക്കാരുടെ തലക്ക് മുകളിലേക്കും വീഴുന്ന രീതിയിലാണ് യുവാവിന്റെ പെയിന്റിംഗ്. ഇതിനിടയിൽ കരാറുകാരനോട് ബസ്റ്റാൻഡിലെത്തിയ യാത്രക്കാരും അപകട സാധ്യത ചുണ്ടി കാട്ടിയപ്പോൾ അൽപ്പനേരം വാക്കേറ്റമുണ്ടായി. ഒടുവിൽ പൊലീസെത്തി പണി നിർത്തിവെച്ചതോടെയാണ് തടിച്ച് കൂടിയ ജനക്കൂട്ടം ബസ്റ്റാൻഡിൽ നിന്ന് ഒഴിഞ്ഞുപോയത്.
രണ്ടാഴ്ച മുമ്പാണ് നഗരസഭ കെട്ടിടം പെയ്ന്റിംഗ് പണി തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കുറഞ്ഞകൂലിയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് പണി നടത്തുന്നത്. ഉൾഭാഗം ഏകദ്ദേശം പൂർത്തിയാക്കി പുറം ഭാഗത്താണ് ഇപ്പോൾ പെയ്ന്റിങ്. പകൽ സമയത്ത് യാത്രക്കാരും ബസ്സുകളും നിറയെയുള്ളപ്പോഴാണ് സുരക്ഷ സംവിധാന എർപ്പെടുത്താതെ പെയ്ന്റിംഗ് നടത്തുന്നത്.