ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പ്രത്യേക പാക്കേജ്; 13ന് ദുരിതബാധിതരുടെ സംഗമം നടക്കും
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവർക്ക് സമ്പൂര്‍ണ ദുരിതാശ്വാസ പുനരധിവാസ പാക്കേജുമായി മുസ്‌ലിംലീഗ്. സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ഭവന രഹിതകര്‍ക്ക് സ്ഥലവും വീടും നിര്‍മ്മിക്കുന്നതുള്‍പ്പെടെയാണ് പാക്കേജിലൂടെ നടപ്പാക്കുകയെന്ന് കരിഞ്ചോല പുനരധിവാസ സമിതി മുഖ്യരക്ഷാധികാരി നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
14 പേര്‍ക്ക് ജീവഹാനിയും നിരവധി വീടുകള്‍ പൂര്‍ണമായും അനേകം വീടുകള്‍ ഭാഗികമായും തകരുകയും ഏക്കര്‍ കണക്കിന് ക്യഷിഭൂമിയും കൃഷിവിളകളും നശിക്കുകയും ചെയ്ത ദുരന്തമുണ്ടായിട്ടും ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് മുസ്‌ലിംലീഗിന്റെ പ്രത്യേക പാക്കേജ്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്.

ഒരു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ദുരന്ത സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ദുരിത ബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നാട്ടുകാരും യു.ഡി.എഫും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മുസ്‌ലിം ലീഗ് സമാനമനസ്‌കരുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. മുസ്‌ലിംലീഗ് കരിഞ്ചോല പുനരധിവാസ സമിതി എന്ന പേരില്‍ രൂപീകരിച്ച കമ്മിറ്റിയാണ് സമഗ്ര പാക്കേജ് തയ്യാറാക്കി നടപ്പാക്കുക.
അപകട സാധ്യത നിലനില്‍ക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ ഇത്തരം കൂടുംബങ്ങള്‍ക്കായി സ്ഥലം വാങ്ങി വീടു നിര്‍മ്മിച്ചു നല്‍കും. ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്കായി ചികിത്സാ സഹായവും ദുരന്തത്തില്‍ മരണമുണ്ടായ കുടുംബത്തിലെയും വീടു തകര്‍ന്ന കുടുംബത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു വര്‍ഷത്തേക്ക് മാസാന്ത വിദ്യാഭ്യാസ സഹായവും നല്‍കും.
ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷക്കാലം പ്രത്യേക പെന്‍ഷന്‍ അനുവദിക്കും. ഭാഗികമായി വീടു തകര്‍ന്നവര്‍ക്കും കൃഷി നാശം ഉണ്ടായവര്‍ക്കും സാമ്പത്തിക സഹായം നല്‍കും. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ പരുക്കേറ്റവര്‍ക്കും ചികിത്സാ സഹായം നല്‍കുന്നതാണ് പാക്കേജ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍വഹിക്കുക.
നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനായി അഞ്ചംഗ ഉപസമിതിക്കും മുസ്ലിംലീഗ് രൂപം നല്‍കി. 13ന് ദുരിതബാധിതരുടെ സംഗമം നടക്കും. സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് താമരശേരി ശാഖയില്‍ അക്കൗണ്ട് ആരംഭിക്കും. ദുരിതബാധിതരായ 15 കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സഹായം ചോദിച്ച് തങ്ങളെ സമീപച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരിയും മുസ്‌ലിം കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ഉമ്മര്‍പാണ്ടികശാല, ചെയര്‍മാനും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.എ റസാഖ് മാസര്‍, ജില്ലാ പഞ്ചായത്ത് അംഗവും മുസ്്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ നജീബ് കാന്തപുരം, മുസ്്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്തീന്‍കോയ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications