കുരുക്കഴിയാതെ ദേശീയ പാത വികസനം; ആശങ്കയോടെ നാട്ടുകാർ, കോഴിക്കോട് പുനരധിവാസ പ്രവർത്തനം തുടങ്ങിയില്ല
വടകര: ജില്ലയിലെ ദേശീയപാത വികസനം കുരുക്കഴിയുന്നില്ല. അഴിയൂര്‍ മുതല്‍ വെങ്ങളംവരെയാണ് സ്ഥലമെടുപ്പ് നടപടികള്‍ നടന്നുവരുന്നത്. പാത വികസനവുമായി ബന്ധപ്പെട്ട് സമരങ്ങളും എതിര്‍പ്പുകളും ഏറെകുറേ നിലച്ചിരിക്കുകയാണ്. എന്നാല്‍ വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാകാത്തതാണ് സ്ഥലമെടുപ്പ് നടപടികള്‍ വൈകാന്‍ കാരണമാവുന്നത്.
2000 ത്തില്‍പ്പരം വീടുകളാണ് പാത വികസനവുമായി നഷ്ടപ്പെടുന്നത്. ഇവര്‍ക്ക് പുനരധിവാസം ഒരുക്കാനുള്ള നടപടിക്രമങ്ങള്‍ ജില്ല ഭരണകൂടം ഇതുവരെ തുടങ്ങിയിട്ടില്ല. ഭൂരിഭാഗം പേര്‍ക്കും മാറി താമസിക്കാന്‍ ഇടം ഇല്ലാത്ത സ്ഥിതിയാണുള്ളത്. പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ ഫയലില്‍ ഉറങ്ങുകയാണ്. പുനരധിവാസം മുന്‍കൂര്‍ പ്രഖ്യാപിച്ച് നല്‍കാതെ കുടിയൊഴിപ്പിക്കുന്ന വീട്ടുകാര്‍ തങ്ങളുടെ താമസ സ്ഥലത്തുനിന്ന് മാറാന്‍ തെയ്യാറാവില്ല എന്ന തീരുമാനത്തില്‍ ഉറച്ചാല്‍ പാത വികസനം അനിശ്ചിതമായി നീളാനാണ് സാധ്യത. അതിനിടയില്‍ വീടുകളുട ചെറിയ ഭാഗം പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യത്തിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
വില നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ച്നടക്കുന്ന സമരവും ഇപ്പോള്‍ നിലച്ച മട്ടാണ്. പാത വികസനത്തിന്റെ ഭാഗമായി വ്യക്തികളുടെ നഷ്ടപ്പെടുന്ന സ്ഥലം, മരങ്ങളുടെ നമ്പറിടല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. സമരസമിതിയുടെ നേതൃത്വത്തില്‍ ഇത്തരം ജോലികള്‍ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും പോലിസ് സഹായത്തോടെ സര്‍വ്വേ നടന്നു വരികയാണ്. 4000 ത്തില്‍പ്പരം കടമുറികളാണ് പാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നത് . ഇവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമായില്ല.
വ്യാപാരി സംഘടനകളും ഇവരെ ഏറെകുറെ കൈയ്യൊഴിഞ്ഞ മട്ടാണ്. അളവ് നടന്നപ്പോള്‍ പലര്‍ക്കും സ്ഥലം കൂടുതല്‍ നഷ്ടപ്പെടുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഈ കാര്യത്തില്‍ റവന്യു ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ല എന്ന ആക്ഷേപവുമുണ്ട്. പാത വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരവും, വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുടിയൊഴിപ്പിക്കല്‍ നടപടി സങ്കീര്‍ണ്ണമാവുമെന്ന് ജില്ല ഭരണകൂടം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഭൂമിയേറ്റടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചര്‍ച്ചകളിലൂടെ വീട് നഷ്ടപെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായിട്ടില്ലെങ്കില്‍ ആരും സ്വന്തം വീട്ടില്‍നിന്നും ഒഴിയുകയില്ലെന്ന് ദേശീയപാത കര്‍മ്മസമിതി ജില്ല കമ്മിറ്റി നേതൃത്വം വ്യക്തമാക്കി. വീട് നഷ്ടപ്പെടുന്നവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും നേതൃത്വം അറിയിച്ചു.