ഭർതൃവീട്ടിൽ മൂന്ന് ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു: കുഞ്ഞിനെ ചൈൽഡ് ഹോമിലേക്ക് മാറ്റി
വടകര: ഭർതൃവീട്ടിൽ ഉപേക്ഷിച്ച മൂന്ന് ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ചൈൽഡ് ഹോമിലേക്ക് മാറ്റി .അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം വൈദ്യർ കുനിയിൽ സുഹറയുടെ വീട്ടിലാണ് പെൺകുഞ്ഞിനെ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി എട്ടോടെ മലപ്പുറം പെരിന്തൽമണ്ണ കരുവാങ്കുണ്ട് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയായ കുഞ്ഞിന്റെ ഉമ്മയും ഇവരുടെ ഉമ്മയുമാണ് കുഞ്ഞിനെ ഭർതൃവീട്ടിലെ വരാന്തയിൽ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് പറഞ്ഞു.
ഭർത്താവായ അർഷിദ് ഉമ്മ സുഹറയെ കുഞ്ഞിനെ വരാന്തയിൽ കിടത്തിയ കാര്യം ഫോണിൽ അറിയിക്കുകയായിരുന്നു. വീട്ടുകാർ അയൽവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ ചോമ്പാല പൊലീസിൽ വിവരം അറിയിച്ചു . പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശിനിയായ മുനീറയും അഴിയൂരിലെ അർഷിദും പെരിന്തൽമണ്ണയിൽ വാടകവീട്ടിലാണ് താമസം. കുട്ടിയെ ഉപേക്ഷിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ 19ന് വൈകിട്ട് അഞ്ചിനാണ് മുനീറ കുഞ്ഞിന് ജന്മം നൽകിയത്.

വടകര ആശുപത്രിയിൽ കുഞ്ഞിനെ പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരും ഐസിഡിഎസ് പ്രവർത്തകരും അഴിയൂരിലെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. ചിൽഡ്രൻ വെൽഫയർ കമ്മിറ്റിക്ക് കുഞ്ഞിനെ കൈമാറി.ചൈൽഡ് വെൽഫെയർ കമ്മറ്റി മുൻപാകെ ഹാജരാക്കിയ ശേഷം താൽകാലികമായി ചൈൽഡ് ഹോമിലേക്ക് മാറ്റിയതായികുട്ടിയെ ഏറ്റുവാങ്ങിയ ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥൻ പറഞ്ഞു.കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ
മുനീറയുടെയും ഉമ്മയുടെയും പേരിൽ ജുവൈനൽ ആക്ട് 2015 പ്രകാരം ചോമ്പാല പൊലീസ് കേസെടുത്തു.












Click it and Unblock the Notifications