ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ആവശ്യത്തിന് വാഹനമില്ല: ജില്ലയില്‍ പരിശോധനയ്‌ക്കെത്താൻ പ്രയാസം!!
വടകര: ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ജില്ലയിൽ പരിശോധന നടത്താൻ വാഹനമില്ലാത്തത് പ്രയാസത്തിലാകുന്നു. കോഴിക്കോട് ജില്ലയിലെ 13 സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് ഒരു വാഹനമാണ് നിലവിലുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഫോർമാലിൻ ചേർത്ത മൽസ്യങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇവ പരിശോധിച്ച് കണ്ടെത്താൻ ആവശ്യത്തിന് വാഹനമില്ലാത്തത് പ്രയാസത്തിലാക്കുന്നു.
തമിഴ്നാട്ടിൽ നിന്നും വിഷാംശം ചേർത്ത മൽസ്യങ്ങൾ കയറ്റി വരുന്നുണ്ടെങ്കിൽ ചെക്ക് പോസ്റ്റിൽ വെച്ച് പിടിക്കപ്പെടേണ്ടതാണ്.എന്നാൽ ചെക്ക് പോസ്റ്റ് വെട്ടിച്ചാണ് കഴിഞ്ഞ ദിവസം വടകരയിൽ നിന്നും പിടികൂടിയ മൽസ്യം എത്തിയതെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഇതേ തരത്തിൽ നിരവധി വാഹനങ്ങൾ ചെക്ക് പോസ്റ്റ് വെട്ടിച്ച് സംസ്ഥാനത്തേക്ക് കടക്കുന്നു എന്നതിന്റെ തെളിവാണ് വടകരയിൽ നിന്നും ഫോർമാലിൻ ചേർത്ത ചമ്പാൻ അയില പിടിച്ചെടുത്ത സംഭവം.ചോമ്പാൽ തുറമുഖം, ചോറോട് മൽസ്യ മാർക്കറ്റ്,വടകര മൽസ്യ മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം തന്നെ ഇത്തരം മൽസ്യങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ.

എന്നാൽ ഇവിടങ്ങളിലെല്ലാം തന്നെ സമയാ സമയങ്ങളിലെത്തി പരിശോധന നടത്തണമെങ്കിൽ ജീവനക്കാർ ഏറെയുണ്ടെങ്കിലും ആവശ്യത്തിന് വാഹനമില്ലാത്തത് ദുരിതത്തിലാക്കുകയാണ്.ശനിയാഴ്ച വൈകീട്ട് ആറരയോടെ മൂരാട് പാലത്തിനു സമീപം വെച്ച് ആന്ധ്ര റെജിസ്ട്രേഷൻ ലോറിയിൽ കടത്തുകയായിരുന്ന മൽസ്യം ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ചെങ്കിലും വാഹനമില്ലാത്തത് കാരണം ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല.വൈകിയെങ്കിലും ഉദ്യോഗസ്ഥർ എത്തിച്ചേരുമെന്ന പ്രതീക്ഷയിൽ വാഹനം തടഞ്ഞിട്ടിരിക്കയാണ്.












Click it and Unblock the Notifications