കഥയെഴുതാന്‍ പോലും പറ്റാത്ത കറുത്ത കാലം;കുട്ടികൾക്കിടയിലും വിഭാഗീയത വളർത്തുന്നുവെന്ന് പികെ പാറക്കടവ്
വടകര : ഒരു കഥയെഴുതാന്‍ പോലും കഴിയാത്ത കറുത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് കഥാകൃത്ത് പി.കെ പാറക്കടവ്. കുറ്റ്യാടി നിയോജക മണ്ഡലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ പദ്ധതിയായ ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് നോവലിസ്റ്റ് ഹരീഷിനു തന്റെ നോവലായ 'മീശ' പിന്‍വലിക്കേണ്ടി വന്ന സാഹചര്യം ആ കറുത്ത കാലത്തിനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. മഹാത്മാ ഗാന്ധിയെ വെടി വെച്ചു കൊന്ന ഗോഡ്‌സെയുടെ തോക്ക് ഇവിടെ തന്നെയുണ്ട്. അതു കൊണ്ട് തന്നെയാണ് ഗൗരീലങ്കേഷിനെയും വെടിവെച്ചു കൊന്നതെന്നും പി.കെ പാറക്കടവ് പറഞ്ഞു.
കുട്ടികള്‍ക്കിടയില്‍ പോലും വിഭാഗീയ ചിന്തകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇവിടെയുമുണ്ട്. മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥ പറയുമ്പോള്‍ കാശിക്കല്ല അവര്‍ മക്കയിലേക്കാണ് അതല്ല ജറൂസലേമിലേക്കാണ് പോയതെന്ന് പറയിക്കുന്ന തരത്തില്‍ കുട്ടികളില്‍ വിഷം കുത്തി വെക്കുന്നവരുണ്ട്. കുട്ടികളോട് ഒരു കഥ പറയാന്‍ പോലും കഴിയാത്ത കാലം വിദൂരമല്ലെന്ന് താന്‍ ഭയപ്പെടുന്നതായും പി.കെ പാറക്കടവ് പറഞ്ഞു.
Comments
English summary
Kozhikode Local News about PK Parakkadavu's comment for 'meesa' issue