പരിസ്ഥിതി നീതിയില്ലാത്ത വികസന നയം പ്രകൃതിയെ നശിപ്പിക്കും ;പ്രഫുല്ലസാമന്തറ
വടകര: പരിസ്ഥിതി നീതി ഇല്ലാത്ത വികസന നയം കേരളത്തിന്റെ പ്രകൃതിയെയും പശ്ചിമഘട്ടത്തെയും നാശത്തിലേക്ക് നയിക്കുമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ പ്രഫുല്ലസാമന്തറ പറഞ്ഞു .കെ എസ് ബിമൽ അനുസ്മരണത്തോടനുബന്ധിച്ച് എടച്ചേരിയിൽ നടന്ന രാഷ്ട്രീയ സദസ്സ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ആഗോള താപനം കൂടിക്കൊണ്ടിരിക്കുന്ന വേളയിൽ പരിസ്ഥിതിയെ മറന്നു കൊണ്ട് മുന്നോട്ടു പോകാനാവില്ല. മുതലാളിത്ത വികസന നയമാണ് ആഗോള താപനം കൂട്ടുന്നത്. ഇതേ വികസനമാണ് നമ്മളും പിന്തുടരുന്നത്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിന് ഇനിയെങ്കിലും പരിധി നിശ്ചയിക്കണം. കാടുകളും മലകളുമെല്ലാo നശിപ്പിക്കുന്നതിന്റെ പരിധി എത്രയാണെന്ന് ചിന്തിക്കണം.
കൂടംകുളത്തെയും തൂത്തുക്കുടിയിലെയും ഒറീസയിലെയുമെല്ലാം ഉയരുന്ന ജനകീയ സമരങ്ങൾ പാരിസ്ഥിതിയുടെ അമിത ചൂഷണത്തിനെതിരായ സമരംതന്നെയാണ്. ഊർജ പ്രതിസന്ധി പരിഹരിക്കാൻ പുതിയ താപ, ആണവ നിലയങ്ങൾ പണിയണമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന പരിസ്ഥിതിയെ കൂടുതൽ ദുരിതത്തിലാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ പ്രാഥമിക അംശത്തെ ഹനിക്കുന്ന പ്രവർത്തികളാണ് ഇന്ത്യൻ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്. സമൂഹത്തിൽ അസമത്വം കുറക്കണമെന്ന ഭരണഘടനാ തത്വം മറക്കുകയാണ് ഭരണകൂടം. ഭൂരിപക്ഷ ജനതയുടെയും സാമ്പത്തികാവസ്ഥ കറഞ്ഞു വരുമ്പോൾ കോർപ്പറേറ്റുകളുടെ സമ്പത്ത് ഉയരുകയാണ്. കോർപറേറ്റുകളുടെ നിയന്ത്രണ ത്തിലാണ് ഇന്ത്യയിലെ ബി.ജെ.പി അടക്കകള്ള മുഖ്യധാരാ പാർട്ടികളെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഹമീദ് ചേന്ദമംഗലൂർ മുഖ്യ പ്രഭാഷണം നടത്തി.കെ പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ബിമൽ കാമ്പസ് കവിതാ പുരസ്കാരം ആർഷാ കബനിക്ക് ചടങ്ങിൽ സമർപ്പിച്ചു.പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയ ഹരിപ്രിയക്കും അനുസ്മരണത്തോടനുബന്ധിച്ച് നടന്ന രചനാ മത്സരത്തിലെ വിജയികൾക്കും ഉപഹാരം നൽകി. പി വിനോദ് കുമാർ, കെ കേളപ്പൻ, മുഹമ്മദ് സലിം, എസ് പി ജനാർദനൻ, എ കെ സുരേഷ് എന്നിവർ പ്രസംഗിച്ചു.