പിവി അൻവർ എംഎൽഎയുടെ പാര്‍ക്ക്: നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ വീണ്ടും കലക്റ്ററുടെ ഉത്തരവ്
കോഴിക്കോട്: പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് സമീപം നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികൾ ഉടനടി നിര്‍ത്തിവെക്കാന്‍ ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്തിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മണ്ണിടിച്ചിലും, ഉരുള്‍പ്പൊട്ടലുമുണ്ടായ സ്ഥലത്ത് ഒരു തരത്തിലും നിര്‍മ്മാണ പ്രവൃത്തികള്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നിലവിലുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് പാര്‍ക്കിനെക്കുറിച്ചു പഠിച്ച് വിദഗ്ദ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ജില്ലാദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചിരുന്നു.

പഠനം വേഗത്തില്‍ നടത്താന്‍ ആവശ്യപ്പെടും. അതുവരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം പാടില്ല. ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അനുവദനീയമല്ല. പാര്‍ക്കിന്റെ പരിസരത്ത് ജലസംഭരണം പാടില്ലെന്നും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് തുടരാനും യോഗം നിര്‍ദ്ദേശിച്ചു.
കക്കാടംപൊയിലില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന പാര്‍ക്ക് ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതും, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതിനെ ത്തുടര്‍ന്നുമാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ റംല, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, മണ്ണ പര്യവേഷണ ഉദ്യോഗസ്ഥര്‍ ജിയോളജിസ്റ്റ് പി. മോഹനന്‍, വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
ജില്ലയില്‍ അനുമതിയുളള ക്വാറികളുടെ പ്രവര്‍ത്തനം ജില്ലാ വികസന സമിതി തീരുമാനപ്രകാരം തുടരും. പരാതികളുളള മേഖലകളില്‍ ക്വാറികളുടെ പരിശോധന നടത്തുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി. ജലസംഭരണിയില്‍ സംഭരിച്ചിരിക്കുന്ന വെളളം പൂര്‍ണ്ണമായും തുറന്നുവിടണം. പുതിയ ക്വാറികള്‍ക്കുളള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ റംല, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, അസി. കലക്ടര്‍ കെ,എസ് അഞ്ജു, ജില്ലാ ഫയര്‍ ഫോഴ്‌സ#് ഓഫീസര്‍ രജിഷ്, പ്രിന്‍സിപ്പില്‍ കൃഷി ഓഫീസര്‍ ലീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ, അസി.പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications