കോഴിക്കോടൻ മലയോര മേഖലകൾ ഉരുൾപൊട്ടൽ ഭീതിയിൽ, പൂട്ടിയ ക്വാറികൾക്ക് പ്രവർത്തനാനുമതി!!
കോഴിക്കോട്: കനത്ത മഴയില്‍ അപകടസാധ്യത മുന്നില്‍ കണ്ട് നിര്‍ത്തിവെപ്പിച്ച ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ തുറന്നു പ്രവർത്തിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നിലയ്ക്കാതെ മഴ തുടരുന്ന കോഴിക്കോട്ടെ മലയോര മേഖലയ്ക്ക്ന ആചാരമനുസരിച്ച് കലക്റ്റർ ജാഗ്രതാ നിർദേശവും നൽകി. ക്വാറികള്‍ തുറക്കാനുള്ള ഉത്തരവ് അത്രയൊന്നും പരസ്യമായിട്ടല്ലായിരുന്നെങ്കില്‍ ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്ല പോലെ പരസ്യമായിട്ടാണെന്ന് മാത്രം.
കട്ടിപ്പാറ കരിഞ്ചോല മലയിൽ ഉരുൾപൊട്ടലുണ്ടായി 14 പേർ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു ജില്ലാ കലക്റ്റർ യു.വി ജോസ് ക്വാറികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഈ ഉത്തരവാണ് കഴിഞ്ഞ എട്ടാം തീയതി റദ്ദാക്കിയത്. ഉരുൾപൊട്ടലിന് അന്നത്തേതു പോലെ തീഷ്ണമായ സാധ്യത നിലനിൽക്കെയാണ് പുതിയ ഉത്തരവ്. അതേസമയം ഈ ഉത്തരവ് വേണ്ടവിധം പൊതുജനങ്ങളെ അറിയിച്ചതുമില്ല.

ഖനനാനുമതി പുന:സ്ഥാപിച്ചത്..
മഴ കനത്തു പെയ്യുന്നതിനാൽ അപകട സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി ഇന്നലെ ജില്ലാ കലക്റ്ററ്റർ വീണ്ടും രംഗത്തെത്തി. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാം എന്ന് വാർത്താക്കുറിപ്പിൽ കലക്റ്റർ വിശദീകരിക്കുന്നു. ജില്ലാ ക്വാറി അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷപ്രകാരമാണ് കലക്റ്റർ ക്വാറികൾക്കുള്ള ഖനനാനുമതി പുന:സ്ഥാപിച്ചത്.
ജില്ലാ ജിയോളജിസ്റ്റ് ക്വാറികള്‍ തുറക്കാന്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ക്വാറി അസോസിയേഷന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മേല്‍ വിഷയം സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുകയുമുണ്ടായി.

കളക്ടറുടെ ഉത്തരവ് ഇങ്ങനെ..
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഒന്നും തന്നെ ദുരന്ത സാധ്യതാ മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലെന്നും നിലവില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്ന തരത്തില്‍ മൈനിംഗ് പ്ലാനിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്നും ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മഴയുടെ ശക്തികുറഞ്ഞ സാഹചര്യത്തിലും സംസ്ഥാനനത്തൊട്ടാകെ നിര്‍മ്മാണ സാമഗ്രികളുടെ കുറവ് അനുഭവപ്പെടുന്നതായുള്ള പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും 9 മുതല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നുവെന്നാണ് കലക്ടറുടെ ഉത്തരവിലുള്ളത്.

ഉത്തരവ് ശക്തമായ മഴക്കിടെ
എന്നാല്‍ ശക്തമായ മഴ അനുഭവപ്പെട്ട ദിവസം തന്നെയാണ് കലക്ടര്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളുവെന്നതാണ് കൗതുകം. ഇതേ കലക്ടർ തന്നെ ജൂലൈ 13 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി രംഗത്ത് വരുന്നു.
തുടര്‍ച്ചയായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കുന്നു.

ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ
ഉരുള്‍പൊട്ടല്‍ സാധ്യത ഉളളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുളള യാത്ര പരിമിതപ്പെടുത്തണം, ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്, പുഴകളിലും ചാലുകളിലും വെളളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉളള ചെറിയ ചാലുകളിലൂടെ മലവെളള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യയുണ്ട്.
ഇതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും കലക്ടറുടെ അറിയിപ്പിലുണ്ട്. ക്വാറികളും മറ്റ് ഖനനങ്ങളും താത്ക്കാലികമായി നിരോധിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ പറ്റുന്ന സാഹചര്യം ജില്ലയില്‍ ഇപ്പോഴില്ലെന്ന് കലക്ടറുടെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

ചോദ്യങ്ങൾ നിരവധി...
ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലകളിലും കാലവര്‍ഷത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ട്. കുറ്റ്യാടി പ്രദേശത്തും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായി. കുത്തനെയുള്ള മലകളിലെ മണ്‍പാളികള്‍ വെള്ളത്തില്‍ കുതിര്‍ന്ന് നില്‍ക്കുകയാണ് പലയിടത്തും. ചെറിയ പ്രകമ്പനം ഉണ്ടായാല്‍ പോലും ഇത് ഇടിഞ്ഞുവീഴും. ഇത്തരമൊരു സാഹചര്യത്തില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിസ്റ്റ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കുകയും കലക്ടര്‍ അതിനനുസരിച്ച് ഖനനം പുനരാംരംഭിക്കാന്‍ ഉത്തരവിട്ടതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം.
ജനങ്ങള്‍ക്ക് മേല്‍ വലിയൊരു അപകട സാധ്യത തുറന്നിട്ട ശേഷം മുന്നറിയിപ്പ് നിര്‍ദ്ദേശവുമായി രംഗത്ത് വന്ന കലക്ടറുടെ നടപടി നീതീകരിക്കത്തക്കതല്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അധികൃതരോട് അന്വേഷിച്ചപ്പോള്‍ മഴയില്ലാത്ത സമയത്ത് മാത്രം ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് നല്‍കിയതെന്നും മഴയുള്ളപ്പോള്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. എന്നാൽ ഇക്കാരും ഉത്തരവിൽ ഇല്ല താനും.












Click it and Unblock the Notifications