സാൻബാങ്ക്സിനോടുള്ള അധികൃതരുടെ അനാസ്ഥ തുടരുന്നു; വികസന പ്രവർത്തനമില്ല... നാശത്തിന്റെ വക്കിൽ
വടകര : വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമായ സാന്‍ബാങ്ക്‌സിനോട് അധികൃതരുടെ അനാസ്ഥ തുടരുന്നു. ദിനം പ്രതി ആയിരകണക്കിനു കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന സാൻഡ് ബാങ്ക്സിനോട് ടൂറിസം വകുപ്പും,വടകര മുനിസിപ്പാലിറ്റിയും അവഗണന തുടരുകയാണ്.
ടൂറിസം കേന്ദ്രത്തോട് ചേര്‍ന്ന് പല സ്ഥലങ്ങളിലും കാടു മൂടി കിടക്കുകയാണ്. നേരത്തെ നടത്തിയ വികസന പ്രവൃത്തികള്‍ പരിപാലനമില്ലാത്തതിനാല്‍ നശിച്ചു കൊണ്ടിരിക്കുന്നു. ഇരിപ്പിടത്തിന് മുകളിലായി സ്ഥാപിച്ച ഷെല്‍ട്ടറുകള്‍ പലതും തുരമ്പെടുത്തും അടര്‍ന്നു നിന്നും അപകടാവസ്ഥയിലാണ്. ഷെല്‍ട്ടറുകളെ താങ്ങി നിര്‍ത്താന്‍ ജി.ഐ പൈപ്പ് ഉപയോഗിച്ചത് മൂലമാണ് ഇവ തുരുമ്പെടുത്ത് തകര്‍ന്നത്.
മഴക്കാലത്ത് ഇവിടെ എത്തിപ്പെടുന്നവർക്ക് ഷെല്‍ട്ടറുകളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്.എട്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് ടൂറിസം വകുപ്പ് മുൻ കൈയെടുത്ത് ലക്ഷങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സാന്‍ബാങ്ക്‌സില്‍ നടത്തിയിരുന്നു. ബീച്ചിനോട് ചേര്‍ന്ന് ടൈലുകള്‍ പാകുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തത് ആ സമയത്താണ്. കോഫി ഷോപ്പ്, ടോയ്‌ലറ്റ് തുടങ്ങിയവക്കു വേണ്ടിയുള്ള കെട്ടിട നിര്‍മ്മാണവും നടക്കുകയുണ്ടായി.
എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പാതി നിലക്ക് നിലച്ചതോടെ എല്ലാം വൃഥാവിലായി.അധികൃതര്‍ക്ക് സാന്‍ബാങ്ക്‌സിനോട് അവഗണനയാണെങ്കിലും ദിവസവും നൂറു കണക്കിനാളുകള്‍ ഇവിടെയെത്തുന്നുണ്ട്. അവധി ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നത്. അതേസമയം സാന്‍ബാങ്ക്‌സ് സ്വകാര്യ മേഖയെ ഏല്‍പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. ഒരു സ്ഥലത്തും ബീച്ച് സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്ന പതിവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ ടൂറിസം പ്രോമോഷന്‍ കൗണ്‍സിലിനെ ഏല്‍പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മനോഹരമായി സാന്‍ബാങ്ക്‌സിനെ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.