കോഴിക്കോട്ട് അവധിയോടവധി; സ്‌കൂളുകളില്‍ ഇടവേളകള്‍ വെട്ടിച്ചുരുക്കേണ്ടി വരും
കോഴിക്കോട്: പ്രളയദുരിതത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ ഇനി പാഠഭാഗങ്ങള്‍ എങ്ങനെ എടുത്തുതീര്‍ക്കുമെന്ന ആകുലതയാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും. രക്ഷിതാക്കള്‍ ഈ ആശങ്ക പങ്കുവെക്കുന്നു. നിപയും വെള്ളപ്പൊക്കവുമായി ഒട്ടനവധി അവധി ദിവസങ്ങളാണ് ഇത്തവണ സ്‌കൂളുകളില്‍ കടന്നുപോയത്.
വെള്ളപ്പൊക്കത്തില്‍ യൂണിഫോമും ടെക്സ്റ്റു ബുക്കും ബാഗും പഠനോപകരണങ്ങളുമൊക്കെ നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്. സ്‌കൂളുകളില്‍ തന്നെ അന്തിയുറങ്ങേണ്ടി വന്ന അനുഭവത്തിന്റെ പുതുവെളിച്ചത്തില്‍ എത്തിയ കുട്ടികളും കുറവല്ല. ഏതവസ്ഥയും ആഘോഷമാക്കുന്ന കുഞ്ഞുമനസ്സുകളുടെ നന്മയാണ് ക്യാംപുകളില്‍ കാണാന്‍ കഴിഞ്ഞതെന്ന് അധ്യാപകരും പറയുന്നു.

വേങ്ങേരി യുപി സ്‌കൂളില്‍ ആറ് എ ക്ലാസ് ആരംഭിച്ചപ്പോള്‍ ആര്‍ക്കെങ്കിലും പ്രളയം മൂലം നഷ്ടമുണ്ടായോ എന്ന അധ്യാപികയുടെ ചോദ്യത്തിനു പ്രണവിന്റെ കരച്ചിലായിരുന്നു മറുപടി. വെള്ളം കയറിയ വീട്ടില്‍ ശുചീകരണത്തിനിടെ വീണു പരിക്കേറ്റ അച്ഛന്‍ ചാലക്കുടിയില്‍ സി. പ്രദീപ് കുമാര്‍ ഇടുപ്പെല്ല് പൊട്ടി ബീച്ച് ആശുപത്രിയില്‍ രണ്ടുദിവസമായി അഡ്മിറ്റാണെന്ന് കരച്ചിലിനിടെ അവന്‍ പറഞ്ഞൊപ്പിച്ചു. 645 കുട്ടികള്‍ പഠിക്കുന്ന ഇവിടെ നൂറോളം വിദ്യാര്‍ഥികളാണ് പ്രളയം മൂലമുള്ള വിവിധതരം ദുരിതങ്ങള്‍ അനുഭവിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിനിടെ വെള്ളത്തില്‍ നിന്നു ഷോക്കേറ്റ് മരിച്ചത് ഈ സ്‌കൂളിലെ അനയയുടെ രക്ഷിതാവാണ്.
വേനലവധി കഴിഞ്ഞ് തുറന്ന പ്രതീതിയാണ് ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും കാണാന്‍ കഴിയുന്നത്. പഠിച്ച സ്‌കൂളുകള്‍ തന്നെ ക്യാംപുകളായപ്പോഴുള്ള വേറിട്ട അനുഭവം പൂര്‍വവിദ്യാര്‍ഥികള്‍ക്കും ഉണ്ടായി. മഴക്കെടുതിയില്‍ സ്‌കൂളിനുണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ചേവരമ്പലം ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക സി.വി.ഷീല റോഡ്രിഗസ്.
നിപ വൈറസ് ബാധയുടെയും പ്രളയദുരിതത്തിന്റെയും പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ലഭിച്ച അവധികള്‍ പാഠഭാഗങ്ങള്‍ എടുത്തുതീര്‍ക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയതിലുള്ള ആശങ്ക രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. ഇടവേളകള്‍ വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് ഇവര്‍ പറയുന്നു.
സിവില്‍സ്റ്റേഷന്‍ യുപി സ്‌കൂളിലെ രണ്ടാംക്ലാസുകാരി ഹയാ ഫാത്തിമയ്ക്ക് മൂന്നു ബെഡ്ഡുകളും ഒലിച്ചുപോയ കഥയാണ് പറയാനുള്ളത്. മറ്റൊരു വിദ്യാര്‍ഥിനി ആതിര രമേശിന് യൂണിഫോമുകളെല്ലാം നഷ്ടമായി. പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടും വേറിട്ട അനുഭവങ്ങളായി മാത്രം കണ്ട് പുതിയ പാഠങ്ങള്‍ക്കു കാതോര്‍ക്കുകയാണ് ഈ കുരുന്നുകള്‍. സ്‌കൂളുകളില്‍ നഷ്ടമായ ടെക്‌സ്റ്റ് ബുക്കുകളുടെ കണക്ക് എഇഒ, ഡിഇഒ മുഖാന്തരം എടുത്ത് ടെക്‌സ്റ്റ് ബുക്ക് ഓഫിസര്‍ക്ക് അയച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
ഗവ. എല്‍പി സ്‌കൂളുകളില്‍ യൂണിഫോം നഷ്ടമായവര്‍ക്ക് കൈത്തറിയുടെ സൗജന്യ യൂണിഫോം പദ്ധതിയിലുള്‍പ്പെടുത്തി നല്‍കാനും എയ്ഡഡ് സ്‌കൂളുകള്‍ക്ക് തുക നേരിട്ടു കൈമാറാനും ആലോചിച്ചു വരികയാണെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications