കുന്നമംഗലത്ത് വൻ ലഹരി വേട്ട:2000 ൽ അധികം ലഹരി ഗുളികകളുമായി യുവാക്കൾ പോലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനക്കായി കൊണ്ടുവന്ന രണ്ടായിരത്തിലധികം സ്പാസ് മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി കോട്ടാംപറമ്പ് CWRDM പരിസരത്ത് നിന്നും 2 യുവാക്കളെ കുന്ദമംഗലം എസ് ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്നമംഗലം പോലീസും കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിച്ചിറ കാരാട്ടി വീട്ടിൽ ഫൈസൽ (28 വയസ്സ്) കുറ്റിച്ചിറ എസ്.ബി ഹൗസിൽ സജാദ് (29 വയസ്സ്) എന്നിവരാണ് പോലീസ് പിടിയിലായത്.
യുവാക്കൾക്കിടയിൽ എസ്.പി എന്ന ഓമനപേരിലറിയപ്പെടുന്ന സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ക്യാപ്സ്യൂൾ കോഴിക്കോട് നഗരത്തിലെ വിദ്യാർത്ഥികളും ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളുമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്. ഉപയോഗിച്ച് കഴിഞ്ഞാൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലുള്ള ഗന്ധമോ മറ്റോ ഇല്ലാത്തതിനാൽ ഇത്തരം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ വളരെ പ്രയാസമാണ്.

വീര്യം കൂടിയ വേദന സംഹാരിയായ സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരിക്ക് വേണ്ടി ചെറിയ അളവിൽ ഉപയോഗിച്ച് തുടങ്ങുന്ന പലരും ചെറിയ കാലയളവിനുള്ളിൽ തന്നെ ഈ ലഹരിക്ക് അടിമപ്പെടാറുണ്ട്. കഠിനമായ വേദനസംഹാരിയായ സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ക്യാപ്സ്യൂൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഈ ലഹരി ഉപയോഗിക്കാതിരിക്കുമ്പോൾ ശരീരവേദനയും വിഷാദവും പോലുള്ള വൈഷമ്യങ്ങൾ ഉണ്ടാവാറുണ്ട്. സ്ഥിരമായി ഇത്തരം ലഹരി ഉപയോഗിക്കുന്നവരിൽ വൃക്ക സംബന്ധമായ അസുഖങ്ങൾ പെട്ടെന്ന് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഒരു ദിവസം 24 ക്യാപ്സ്യൂൾ വരെ ഉപയോഗിക്കുന്ന നിരവധി യുവാക്കൾ കോഴിക്കോട് ഉള്ളതായി പോലീസ് അറിയിച്ചു.
മുൻപ് നിരോധിത മരുന്നുകളുടെ പട്ടികയിൽ ഇല്ലാതിരുന്ന സ്പാസ്മോപ്രോക്സിവോൺ പ്ലസ് 2018 ഏപ്രിൽ 26 മുതൽ ആണ് ഈ കാപ്സ്യൂളിൽ അടങ്ങിയ ട്രമഡോൾ ഷെഡ്യൂൾഡ് മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്ന് മുതൽ കോഴിക്കോട് നഗരത്തിലെ രണ്ടാമത്തെ വൻ ലഹരി വേട്ടയാണ് ഇത്. കഴിഞ്ഞ മാസം1100 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി പരപ്പിൽ തങ്ങൾസ് റോഡ് സ്വദേശി ഇബ്രാഹിം ബാദുഷയെ വെള്ളയിൽ പോലീസും കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും ചേർന്ന് കോഴിക്കോട് സി.എച്ച് ഓവർ ബ്രിഡ്ജ് പരിസരത്തു നിന്നും പിടികൂടിയിരുന്നു.
24 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 138 രൂപയാണ് മെഡിക്കൽ ഷോപ്പിലെ വില. നിരോധിത മരുന്നായതിനാൽ സ്ട്രിപ്പിന് 500 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വർഷങ്ങളായി സ്പാസ്മോ പ്രോക്സിവോൺ
ഉപയോഗിച്ചു വരുന്ന സജാദും ഫൈസലും തങ്ങൾക്ക് ലഹരി ഉപയോഗിക്കാൻ ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിത ആദായത്തിനുമാണ് ലഹരിവില്പനയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു.
മൈസൂരുവിൽ നിന്നുമാണ് ഇവർ ലഹരി ഗുളികകൾ കേരളത്തിലെത്തിക്കുന്നതെന്നും ഇവർക്ക് ലഹരി എത്തിച്ചു നൽകുന്നവരെക്കുറിച്ചും ഇവരിൽ നിന്നും ലഹരി വാങ്ങിക്കുന്നവരെക്കുറിച്ചും അന്വോഷണം ആരംഭിച്ചതായി കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ ശ്രി. പൃഥ്വിരാജൻ അറിയിച്ചു.
കുന്നമംഗലം എസ്.ഐ ശ്രീ. എസ്.ബി കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്നമംഗലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു പുതുശ്ശേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു.ഇ സിവിൽ പോലീസ് ഓഫീസർ രജീഷ്.ഇ കോഴിക്കോട് സിറ്റി ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, രാജീവൻ.കെ, അഖിലേഷ്.പി, ജോമോൻ കെ.എ, നവീൻ.എൻ, പ്രപിൻ.കെ, ജിനേഷ്.എം, സുമേഷ് , ഷാഫി.കെ, സുജേഷ്.കെ, രമേഷ് ബാബു, രതീഷ്.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു












Click it and Unblock the Notifications