മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; പിന്നാലെ പോലീസ് പൊക്കിയത് കഞ്ചാവ് കേസിൽ, സംഭവം കോഴിക്കോട്!
കോഴിക്കോട്: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കഞ്ചാവ് വിൽപനക്കിടെ പോലീസിന്റെ പിടിയിലായി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന വയനാട് ചീരാൽ വരിക്കേരി കോളനി സ്വദേശി കണ്ണനെ (30) ആഴ്ചവട്ടത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് നിന്നും കസബ എസ്ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് നോർത്ത് അസി.കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മോഷണക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള കണ്ണൻ നിലവിൽ കസബ സ്റ്റേഷനിൽ വാറണ്ട് നിലനിൽക്കെയാണ് കഞ്ചാവുമായി പിടിയിലാവുന്നത്. മോഷണ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ തനിക്ക് ആവശ്യമുള്ള മയക്കുമരുന്നിന് പണം കണ്ടെത്തുന്നതിന് മോഷണത്തിൽ നിന്നും പിൻമാറി കഞ്ചാവ് വില്പനയിലേക്ക് തിരിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതിക്ക് അതിനു വേണ്ടിയുള്ള പണം കണ്ടെത്തൽ അത്യാവശ്യമായി മാറി. ഇതിന് കഞ്ചാവ് വിൽപനയിലേക്ക് തിരിഞ്ഞു. കോയമ്പത്തൂരിൽ നിന്നും ചെറിയ അളവിൽ പായ്ക്കറ്റുകളാക്കിയ കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കോഴിക്കോട്ടെത്തിച്ച് ഒരു പാക്കറ്റിന് 500 രൂപക്ക് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പന നടത്തിവരുകയായിരുന്നു.
വിദ്യാർത്ഥികളിലും യുവാക്കൾക്കിടയിലും ലഹരി മരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അത് തടയുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ കഞ്ചാവ് വില്പനക്കാരെ കുറിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഈ മാസം ആദ്യം മീഞ്ചന്ത വട്ടകിണർ സ്വദേശിയെ രണ്ട് കിലോഗ്രാം കഞ്ചാവുമായി നടക്കാവ് പോലീസും നാർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ ശിവദാസന്റെ നേതൃത്വത്തിൽ കസബ പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ നിറാഷ്, അനൂജ് എന്നിവരോടൊപ്പം ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്നാണ് കോഴിക്കോട് ആഴ്ചവട്ടത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications