തിരുവമ്പാടി സ്റ്റേഷനിൽ പ്രതികൾ തമ്മിൽ ഏറ്റുമുട്ടി, എസ് ഐക്കും പോലീസുകാരനും പരുക്ക്
മുക്കം: തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളും തട്ടിക്കൊണ്ട് പോവൽ കേസിലെ പ്രതിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എസ്.ഐ ഉൾപ്പെടെ 2 പോലീസുകാർക്ക് പരുക്ക്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കൂടരഞ്ഞി പഞ്ചായത്തോപ്പീസിൽ പോയി തന്റെ ബൈക്കിൽ തിരിച്ചു വരികയായിരുന്ന ജാലിം എന്ന യുവാവിനെ 2 ദിവസം മുൻപ് ഒരാൾ ബൈക്കിന് കൈ കാണിച്ച് നിർത്തിച്ചിരുന്നു.
ബൈക്കിന്റെ പിറകിൽ കയറി ചവല പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മറ്റൊരാളോടൊപ്പം ചേർന്ന് കൈകൾ പിറകിലേക്ക് കെട്ടിയിട്ട് കയ്യിലുണ്ടായിരുന്ന പണവും ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു മോഷണശ്രമം. ഇതിനിടയിൽ ഓടി രക്ഷപ്പെട്ട ജാലിം പ്രദേശത്തെ ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജാലിമിന്റെ പരാതിയിൽ തിരുവമ്പാടി പോലീസ് ബർണാഡ്, ലിൻ റോ എന്നിവരെ പൊലീസ്അ റസ്റ്റ് ചെയ്തിരുന്നു.
ഇതിനിടയിലാണ് അയൽവാസിയായ ഭർതൃമതിയായ യുവതിയെയും കൊണ്ട് ഒളിച്ചോടിയെന്ന പരാതി നിലനിൽക്കുന്ന ആനക്കാംപൊയിൽ സ്വദേശിയും പോലീസ് നിർദേശ പ്രകാരം സ്റ്റേഷനിലെത്തിയത്. ജാലിമിനെ അക്രമിച്ച കേസിലെ പ്രതികളും ഇയാളും തമ്മിലുള്ള വാക്കുതർക്കം പിന്നീട്സം ഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റാനെത്തിയ എസ്.ഐ സനൽരാജ്, പോലീസ് കാരനായ അനീസ് എന്നിവർക്ക് പരിക്കേറ്റു. ഇവർ താമരശേരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബർണാഡും ലിൻറോയും കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.