തോടന്നൂർ ബ്ലോക്കിനുകീഴിലെ പഞ്ചായത്തുകളിൽ വിഇഒ മാരില്ല, പദ്ധതി നിർവ്വഹണം താളം തെറ്റുന്നു
വടകര: തോടന്നൂർ ബ്ലോക്കിനുകീഴിലെ പഞ്ചായത്തുകളിൽ എട്ട് വില്ലേജ് എക്സ്‌റ്റൻഷൻ ഓഫീസർമാർ (വിഇഒ) വേണ്ടിടത്ത് നിലവിലുള്ളത് മൂന്നുപേർ മാത്രം. ഇതോടെ പദ്ധതിനിർവഹണം ഉൾപ്പെടെയുള്ള പ്രവർത്തനം ബ്ലോക്കിനുകീഴിലെ നാലുപഞ്ചായത്തുകളിലും ഇഴയുകയാണ് തിരുവള്ളൂർ, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളാണ് തോടന്നൂർ ബ്ലോക്കിനുകീഴിലുള്ളത്. ഓരോ പഞ്ചായത്തിലും രണ്ട് വിഇഒമാർ വേണം.
എന്നാൽ അഞ്ച് ഒഴിവുകൾ മാത്രമേ നികത്തിയിട്ടുള്ളൂ. ഇതിൽ ഒരാൾ പ്രസവാവധിയിലാണ്. മറ്റൊരാൾ പരിശീലനത്തിനും പോയി. ഇതോടെ മൂന്നുപേരാണ് നാലുപഞ്ചായത്തുകളിലെ കാര്യങ്ങൾ നോക്കുന്നത്. തിരുവള്ളൂർ പഞ്ചായത്തിൽ ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളിലെ വി.ഇ.ഒ.മാർക്ക് പകുതിവീതം ചുമതല നൽകിയിരിക്കുകയാണ്. ഇതോടെ എല്ലായിടത്തും പ്രവർത്തനങ്ങൾ അവതാളത്തിലാണ്.
ജില്ലയിലെതന്നെ ഏറ്റവുംവലിയ പഞ്ചായത്തുകളിലൊന്നായ മണിയൂരിൽ രണ്ട് വി.ഇ.ഒ.മാർ ഉണ്ടായാൽത്തന്നെ പ്രവർത്തനം സുഗമമാകില്ല. തിരുവള്ളൂരിലും ഇതുതന്നെയാണ് സ്ഥിതി. ലൈഫ് പദ്ധതി, പഞ്ചായത്തുകളിലെ പദ്ധതിപ്രവർത്തനങ്ങൾ, വാർധക്യകാല പെൻഷൻ അപേക്ഷകൾ, പി.എം.എ.വൈ. പദ്ധതി, തൊഴിലുറപ്പുപദ്ധതി എന്നിവയുടെ നിർവഹണത്തിനെല്ലാം വി.ഇ.ഒ.മാർ അനിവാര്യമാണ്.
ലൈഫ് പദ്ധതി ഗുണഭോക്താക്കളെ ഓരോഘട്ടത്തിലും സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകേണ്ടത് വി.ഇ.ഒ.മാരാണ്. വീടുനിർമാണം പൂർത്തിയാകുന്നതുവരെ ഇവരുടെ മേൽനോട്ടം ആവശ്യവുമാണ്. ഓരോ പഞ്ചായത്തിലും അമ്പതുവീതം ലൈഫ് ഗുണഭോക്താക്കളുണ്ട്. ഇതിനുപുറമേയാണ് വാർധക്യകാലപെൻഷൻ അപേക്ഷകളുടെ പരിശോധന. അപേക്ഷകൾ പുതിയ മാനദണ്ഡപ്രകാരമാണോ എന്നാണ് പരിശോധിക്കേണ്ടത്.
ഒാരോ പഞ്ചായത്തിലും ഇത്തരത്തിൽ അഞ്ഞൂറോളം അപേക്ഷകളുണ്ട്. പരിശോധന നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. തൊഴിലുറപ്പുപദ്ധതി പരിശോധനയും വി.ഇ.ഒ.മാരുടെ ചുമതലയാണ്. ഇത്തരത്തിൽ പിടിപ്പത് ജോലിഭാരമുള്ള സമയത്താണ് തോടന്നൂർ ബ്ലോക്കിനുകീഴിൽ ഉദ്യോഗസ്ഥരുടെ അഭാവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എല്ലാം സമയബന്ധിതമായി തീർക്കേണ്ട പദ്ധതികളാണ് എന്നിരിക്കെ വൈകുന്ന ഓരോ നിമിഷവും ഗുണഭോക്താക്കളെയും ബാധിക്കും. തോടന്നൂർ ബ്ലോക്ക് അധികൃതർ ഉൾപ്പെടെ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.