കട്ടിപ്പാറയിലെ ഉരുൾപൊട്ടൽ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ്, പരിഹാസം..
കോഴിക്കോട്: കട്ടിപ്പാറയില്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി അനുശോചനം നടത്താത്തവര്‍ ഇപ്പോള്‍ അനുമോദനം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് പ്രാദേശിക നേതാക്കള്‍. 14 പേര്‍ മരണപ്പെട്ട ദുരന്തഭൂമി സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി ജനങ്ങളെ അപഹസിക്കുകയാണെന്നും ആര്‍ക്കൊക്കെ നഷ്ടപരിഹാരം നല്‍കുന്നെന്നോ അത് എപ്പോള്‍ നല്‍കുമെന്നോ കൃത്യമായി അറിയിക്കാതെ എല്ലാം ദുരൂഹമായി കൊണ്ടുനടക്കുകയാണ് സര്‍ക്കാരെന്നും നേതാക്കള്‍ ആരോപിച്ചു.
ഉരുള്‍പൊട്ടലില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരവും ജോലിയും സര്‍ക്കാര്‍ ഉറപ്പു നല്‍കണം. വിഷയം രാഷ്ട്രീയവത്കരിക്കാനായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം. കൂടപ്പിറപ്പുകളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുമ്പോഴാണ് പഞ്ചായത്ത് ഭരണസമിതി അനുമോദനത്തിന് നേതൃത്വം നല്‍കുന്നത്.
ദുരിത ബാധിതര്‍ക്ക് അടിയന്തരമായി എത്തിക്കേണ്ട തുക പോലും ഇതുവരെ നല്‍കിയിട്ടില്ല. അവര്‍ക്കുള്ള ധനസഹായം പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും എന്നു പറഞ്ഞപ്പോള്‍ അവര്‍ ആശ്വസിച്ചു. എന്നാല്‍ ആകെ 4 ലക്ഷം രൂപയാണ് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിച്ചത്. ഓഖി ചുഴലിക്കാറ്റില്‍ ആദ്യം 10 ലക്ഷം പ്രഖ്യാപിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് അത് 20 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിടത്താണ് സര്‍ക്കാരിന്റെ ഈ മുഖത്തടി.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആര്‍ക്കൊക്കെയാണ് നല്‍കുക എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആ പട്ടിക കണ്ടിട്ടുവേണം അര്‍ഹതപ്പെട്ട ആരെങ്കിലും പുറത്തുണ്ടോ എന്ന് പരിശോധിക്കാന്‍. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. ഇതൊക്കെ ഇത്രമാത്രം രഹസ്യമാക്കി സൂക്ഷിക്കേണ്ട എന്തു സാഹര്യമാണ് പ്രദേശത്തുള്ളതെന്ന് നേതാക്കള്‍ ചോദിച്ചു.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പ്രഖ്യാപിച്ച ഭക്ഷണത്തിനുള്ള തുക പോലും സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ലെന്നും വാര്‍ഡ് അംഗങ്ങള്‍ അവരുടെ സ്വന്തം കൈയില്‍നിന്നാണ് ഇപ്പോള്‍ പണം ചെലവിടുന്നതെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം, കട്ടിപ്പാറ മുന്‍പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, പഞ്ചായത്തംഗം മുഹമ്മദ് ഹാഷിം, യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒകെഎന്‍ കുഞ്ഞി, സലീം പുല്ലടി, എ.ടി ഹാരിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.