കോട്ടയത്തിനും ആലപ്പുഴയ്ക്കും കോഴിക്കോടിന്റെ സഹായഹസ്തം: നാണയക്കുടുക്കയിൽ നിന്ന് പണവുമായി വീട്ടമ്മ
കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളിലെ സഹോദരങ്ങൾക്ക് കോഴിക്കോടിന്റെ സ്നേഹ സമ്മാനവുമായി രണ്ട് ട്രക്കുകൾ പ്രയാണം തുടങ്ങി. ജില്ലാ കളക്ടർ യു വി ജോസിന്റെ അഭ്യർത്ഥന മാനിച്ച് വ്യാപാരി വ്യവസായ സംഘടനകളും തൊഴിലാളികളും വീട്ടമ്മമാരും വിദ്യാർത്ഥികളും സഹായവുമായെത്തി. എണ്ണ, പാൽപൊടി, കുടിവെള്ളം, വസ്ത്രം, അരിപ്പൊടി എന്നിവയെല്ലാം നുറുകണക്കിന് കിട്ടി. വെള്ളിയാഴ്ചയും താത്പര്യമുള്ളവർക്ക് മാനാഞ്ചിറ ഡിടിപിസി ഹാളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കാം. സംഭാവന പണമായി സ്വീകരിക്കില്ലെന്നും കലക്റ്റർ അറിയിച്ചു.
വാഹനങ്ങൾ ജില്ലാ കളക്ടർ യു വി ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. അസി. കളക്ടർ എസ്.അഞ്ജു, ജില്ലാ സപ്ലൈ ഓഫീസർ പി മനോജ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, തഹസിൽദാർ സുബ്രമണ്യൻ, അനിതകുമാരി, ഡിടിപിസി സെക്രട്ടറി ബിനോയ്, കംപഷനേറ്റ് കോഴിക്കോടിന്റെ പ്രവർത്തകർ, റവന്യു ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ പങ്കെടുത്തു.
കളക്ടറുടെ അഭ്യർത്ഥന പത്രത്തിൽ വായിച്ച് പത്താം ക്ലാസിൽ പഠിക്കുന്ന മകന്റെ നാണയക്കുടുക്കയിൽ നിന്ന് ശേഖരിച്ച പണം കൊണ്ട് ഭക്ഷണസാധനങ്ങളുമായി എത്തിയ പാലാഴിയിലെ വീട്ടമ്മ ഫാത്തിമ കോഴിക്കോടിന്റെ നന്മയുടേയും കരുതലിന്റേയും പ്രതീകമായി.
English summary
Kozhikode Local News woman contribute money to rain disaster.