പ്രളയത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ലോകബാങ്ക് സംഘമെത്തുന്നു; 12ന് കോഴിക്കോട്ട്
കോഴിക്കോട്: പ്രളയത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ലോകബാങ്ക് സംഘം 12ന് കോഴിക്കോട്ട്. സംസ്ഥാനത്ത് ലോകബാങ്ക് പ്രതിനിധികളുടെ ആദ്യ സന്ദർശനം ആണിത്.
ജില്ലയിലെ സന്ദർശനത്തിന് ശേഷം സംഘം വയനാട്ടിലേക്ക് പോകും.
ലോകബാങ്ക് പ്രതിനിധികളുടെ സന്ദർശനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ജില്ലാ കലക്ടർ യു.വി.ജോസിന്റെ അദ്ധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഡി.എം.ഒ ടി. ജനിൽകുമാർ, സബ് കലക്ടർ വി. വിഘ്നേശ്വരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇതിനിടെ പ്രളയ ദുരിതാശ്വാസത്തിനായി ജില്ലയിൽ നിന്ന് സഹായ പ്രവാഹം തുടരുകയാണ്. പുതിയങ്ങാടി ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് കൈമാറി. സ്കൂളിൽ എ. പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഫണ്ട് സ്വീകരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ. ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ കെ.വി. ബാബുരാജ് പ്രളയബാധിതരായ സ്കൂളിലെ മൂന്ന് കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു. വയനാട്ടിലേക്കൊരു കൈത്താങ്ങ് സഹായം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.പി. മിനി കൈമാറി. കെ.വി. ബാലചന്ദ്രൻ സ്കൂളിന് സംഭാവന നൽകിയ കമ്പ്യൂട്ടർ പ്രിന്റർ വാർഡ് കൗൺസിലർ എം. ശ്രീജ ഏറ്റുവാങ്ങി.
എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ എം. ജയകൃഷണൻ, നടക്കാവ് ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി. ഹരീഷ്, എസ്.എം.സി ചെയർമാൻ എം.കെ. മഹേഷ്, എസ്.എസ്.ജി ചെയർമാൻ ടി.കെ. രജ്ഞിത് ലാൽ, സ്റ്റാഫ് സെക്രട്ടറി വി. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications