കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്ക്കും കൊവിഡ് ആന്റിജന്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ ജീവനക്കാരടക്കം നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വന്നിരുന്നു.
മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും നിരീക്ഷത്തില്‍ പ്രവേശിക്കേണ്ടിവരുന്നതും ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ ചില വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതോടെ മറ്റ് അത്യാവശ്യ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തുന്നവരും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജില്ലയില്‍ ഇന്നലെ മാത്രം 37 പേരെയാണ് മെഡിക്കല്‍ കോളേജ് ഐസലേന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്നലെ 95 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകിച്ചത്. ഇതില്‍ നാല് പേര് അഥിതി തൊഴിലാളികളാണ്. സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5 കേസുകളുടെ ഉറവിടം വ്യക്തമല്ല. 10 പേരുടെ വിവരങ്ങള്‍ ലഭ്യമാവുന്നേയുള്ളൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ഇപ്പോള്‍ 746 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.
ജില്ലയില്‍ കഴിഞ്ഞ ദിവസം 49 പേര്‍ക്ക് രോഗമുക്തി നേടാനായി. പുതുതായി വന്ന 582 പേര് ഉള്‍പ്പെടെ ജില്ലയില്‍ 11459 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 78856 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 100 പേര് ഉള്‍പ്പെടെ 780 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 246 പേര് മെഡിക്കല്‍ കോളേജിലും 117 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 97 പേര് എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 95 പേര് ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 198 പേര് എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 5 പേര് മണിയൂര്‍ എഫ് എല്‍ ടി സിയിലും 22 പേര് എഡബ്ലിയുഎച്ച് എഫ്എല്‍ടിസിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 54 പേര് ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.