'ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടും, കാമുകിമാരിൽ ഒരാളാവാൻ പറയും'; വിആർ സുധീഷിനെതിരെ പരാതിക്കാരി
കോഴിക്കോട് : കഥാകാരന്‍ വി ആര്‍ സുധീഷിനെതിരെ ലൈംഗിക ആരോപണവുമായി കോഴിക്കോട് സ്വദേശിനിയായ എഴുത്തുകാരി . 2019 മുതല്‍ ലൈംഗിക ഉദ്ദേശ്യത്തോട് കൂടി തന്നെ ശല്യപ്പെടുത്തുന്നതായി പരാതിക്കാരി പറയുന്നു . ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയാണെന്നും ഒരു എഴുത്തുകാരിയെന്ന നിലയില്‍ മൂന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. മീഡിയ വണ്ണിനോടാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ .. . വിശദാംശങ്ങളിലേക്ക്. . . .

എഴുത്തുകാരിയും പ്രസാദകയുമായ പരാതിക്കാരിയുടെ അടിസ്ഥാനത്തില്‍ സുധീഷിനെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് വനിത പൊലീസ് കേസെടുത്തിട്ടുണ്ട്. 2019ലാണ് വി ആര്‍ സുധീഷിനെ പരിചയപ്പെടുന്നതെന്ന് പരാതിക്കാരി പറയുന്നു. 2018ല്‍ ആണ് ഒലീവ് പബ്ലിക്കേഷന്റെ ചുമതലയേല്‍ക്കുന്നത്. മുന്‍പ് ഈ മേഖലയില്‍ ആയിരുന്നെങ്കിലും അതൊരു പുതിയ പബ്ലിക്കേഷനായിരുന്നു. വി ആര്‍ സുധീഷിനെ വായിച്ച് മാത്രമേ പരിചയമുള്ളൂെന്ന് അവര്‍ പറയുന്നു.

ഒരുപാട് ആരാധിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. ഒരു പുസ്തകം ചേദിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടെ ജോലി ചെയ്യുന്ന ഒരാളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തുന്നത്. എഴുത്തുകളിലൂടെ കണ്ട എഴുത്തുകാരനെ കണ്ട എക്‌സൈറ്റ്‌മെന്റൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു. സ്‌നേഹത്തോടെയാണ് അന്നു പെരുമാറിയത്. അന്ന് അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു ഭാര്യയാണോ എന്നറിയില്ലെന്ന് പരാതിക്കാരി പറയുന്നു.

അന്ന് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ നിന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു. സ്വഭാവികമായി അസ്വസ്ഥത തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. പിന്നീട് സെല്‍ഫി എടുക്കുന്ന സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന സബ് എഡിറ്ററെയും അങ്ങനെ പിടിച്ചെന്ന് പരാതിക്കാരി പറഞ്ഞു.

നമ്മളെ വല്ലാതെ സ്‌നേഹിക്കുന്ന പോലെയും സൗന്ദര്യത്തെ വര്‍ണിക്കുന്ന പോലെയും തോന്നി. പിന്നീട് അങ്ങോട്ട് പോകാന്‍ ഭയമായിരുന്നു. പിന്നെ പുസ്തകത്തിന്റെ കാര്യം പറയുമ്പോള്‍ എന്റെ സബ് എഡിറ്ററെ വിടാമെന്ന് പറഞ്ഞാല്‍ അദ്ദേഹം സമ്മതിക്കില്ല. തന്നോട് ചെല്ലാന്‍ നിര്‍ബന്ധിക്കും. ചേച്ചിയുണ്ട് ഇവിടെ, നീ ഒറ്റക്ക് വന്നാല്‍ മതി തുടങ്ങി അദ്ദേഹം അയച്ച മെസേജുകള്‍ എന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരി പറയുന്നു.

ജീവിക്കാന്‍ അനുവദിക്കാത്തത് കൊണ്ടും മോശമായി പറയുന്നതുകൊണ്ടും തന്നെയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസമെങ്കിലും പേടിയില്ലാതെ ജീവിക്കണം. എനിക്ക് ഇനി പ്രസാധകയോ എഴുത്തുകാരിയോ ആവണ്ട. ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടാറുണ്ട്. നിനക്കൊരു സ്‌നേഹവുമില്ല, നിനക്ക് പുസ്തകങ്ങളുടെ കാര്യം പറയാനേ സ്‌നേഹമുള്ളൂ. എനിക്ക് ഇഷ്ടം പോലെ കാമുകിമാരുണ്ട്, അവരില്‍ ഒരാളാവണം എന്നൊക്കെ പറയാറുണ്ടെന്ന് പരാതിക്കാരി പറയുന്നു.

ഒരു പൊതു വാട്ട്‌സാപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടയില്‍ അദ്ദേഹം സുന്ദരി, ഐ ലവ് യൂ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പലരുടെയും ജീവിതം അദ്ദേഹം നശിപ്പിച്ചിട്ടുണ്ട്. പ്രശസ്തരായതുകൊണ്ടാണ് അവര്‍ പുറത്തുപറയാത്തതെന്ന് പരാതിക്കാരി പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസമാണ് വി ആര്‍ സുധീഷിനെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തിയാണ് കേസ്. ഫോണ്‍ വിളിച്ച് അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നു കോഴിക്കോട് ടൗണ്‍ അസി. കമ്മീഷണര്‍ അറിയിച്ചു.

ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്തുവരവെ ഒരു അഭിമുഖത്തിനായി വി.ആർ.സുധീഷിനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുചെയ്യുകയും വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുംചെയ്തതായി പരാതിയിൽ പറയുന്നു.












Click it and Unblock the Notifications