അന്ന് പ്രതിപക്ഷം പറഞ്ഞത് കേട്ടില്ല: മുതലക്കുളം നവീകരണത്തിനായി വീണ്ടും പദ്ധതി നിര്‍ദേശം ക്ഷണിക്കുന്നു
കോഴിക്കോട്: മുതലക്കുളം നവീകരണത്തിനായി നഗരസഭ പുതിയ അപേക്ഷ ക്ഷണിക്കുന്നു. നേരത്തെ തയ്യാറാക്കി കൗണ്‍സില്‍ അംഗീകരിച്ച പദ്ധതി നിര്‍ദേശം ഒഴിവാക്കിയാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനാലാണ് ആദ്യ നിര്‍ദ്ദേശം ഒഴിവാക്കി വീണ്ടും പദ്ധതിനിർദേശത്തിനായി അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ആദ്യവട്ടം ടെൻഡർ വിളിക്കുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്യാതെയാണ് നവീകരണ പദ്ധതിക്കുള്ള നിർദേശത്തിന് ആർക്കിടെക്ടിനെ തിരഞ്ഞെടുത്തിരുന്നത്.
നഗരത്തിലെ തന്നെ വലിയ പദ്ധതികളിലൊന്നായ മുതലക്കുളം നവീകരണത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാഞ്ഞത് നേരത്തെ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെയായിരുന്നു നവംബര്‍ 27 ന് ചേര്‍ന്ന കണ്‍സില്‍ യോഗം 18.5 കോടി ചിലവഴിച്ച് മുതലക്കുളം നവീകരിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കിയത്.
Recommended Video
സലീം ഗ്രൂപ്പ് ആൻഡ് അസോസിയേറ്റ്‌സ് ആണ് നവീകരണത്തിനുള്ള പ്രൊപ്പോസൽ തയ്യാറാക്കിയത്. ഇവരെ തിരഞ്ഞെടുക്കുന്നതില്‍ നഗരസഭ മാനദണ്ഡം പാലിച്ചില്ലെന്ന് അന്ന് തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെ സര്‍ക്കാര്‍ അന്ന് അനുമതിക്ക് പോവുകയായിരുന്നു. പാനലിൽനിന്നുള്ളവർക്ക് തന്നെയാണ് അന്ന് അനുമതിനൽകിയിരുന്നത്.
അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് കൂടുതല്‍ നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നതിനാലാണ് ഇപ്പോള്‍ വീണ്ടും പദ്ധതി നിര്‍ദ്ദേശത്തിലേക്ക് കടന്നത്. മുതലക്കുളത്തുള്ള അലക്കുതൊഴിലാളികൾ ഇറങ്ങേണ്ടിവരുമെന്ന ആശങ്കയും അന്നേ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് കൂടി മൈതാനത്ത് ഇടം കണ്ടെത്തുന്ന തരത്തിലുള്ള വിശദമായ രൂപരേഖയായിരുന്നു അന്ന് തയ്യാറാക്കിയിരുന്നത്.
പാര്‍ക്കിങ്ങിന് പ്രാധാന്യം നല്‍കികൊണ്ടുള്ള പദ്ധതിയായിരുന്നു അന്ന് തയ്യാറാക്കിയത്. 240 കാറുകളും ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം, പാർക്കിങ്ങിന് റോബോട്ടിക് സംവിധാനം എന്നിവര്‍ക്ക് പുറമെ അലക്കുകാർക്കായി പ്രത്യേക സംവിധാനങ്ങളും, പൊതു സമ്മേളനങ്ങള്‍ക്കായുള്ള സ്റ്റേജും ഈ രൂപരേഖയില്‍ ഉള്‍പ്പെട്ടിരുന്നു.
മലപ്പുറത്തെ 12കാരന്റെ വീഡിയോ വൈറല്‍; മമ്പാടിന്റെ ക്രിസ്റ്റ്യാനോയും മെസ്സിയുമെല്ലാം ഇവനാണ്...