അഞ്ച് പെൺകുട്ടികൾക്കെതിരെ പരാതിയുമായി 8 വയസ്സുകാരൻ, അമ്പരന്ന് കസബ പോലീസ്, സംഗതി ഇങ്ങനെ!
കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യപ്രവര്‍ത്തകരെ പോലെ തന്നെ പിടിപ്പത് പണിയുളള വിഭാഗമാണ് പോലീസ് സേന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക എന്നതിനൊപ്പം ജനങ്ങളെ പല വിധത്തിലാണ് പോലീസ് സഹായിക്കുന്നത്. രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നത് അടക്കമുളള കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം കയ്യടി നേടിയിട്ടുളളതാണ്.
അതിനിടെ കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഒരു പരാതി പോലീസിനെ അല്‍പമൊന്ന് വട്ടം കറക്കി. എട്ടു വയസ്സുകാരനാണ് പരാതിക്കാരന്‍. പുതിയപാലത്ത് താമസിക്കുന്ന ഉമര്‍ നിദാല്‍ എന്ന മൂന്നാം ക്ലാസ്സുകാരന്റെ പരാതി 5 പെണ്‍കുട്ടികള്‍ക്കെതിരെയാണ്. വീടിന് മുന്നിലൂടെ നടന്ന് പോയ പോലീസുകാര്‍ക്കാണ് ഉമര്‍ നിദാല്‍ പരാതി നല്‍കിയത്.

പോലീസ് ആദ്യമൊന്ന് അമ്പരന്നു. കാരണം ചേച്ചിയും ബന്ധുക്കളായ നാല് പെണ്‍കുട്ടികളും അടക്കമുളള അറസ്റ്റ് ചെയ്യണം എന്നാണ് എട്ട് വയസ്സുകാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചേച്ചിയുടേയും മറ്റു പെണ്‍കുട്ടികളുടേയും പേരടക്കമുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇംഗ്ലീഷില്‍ ആയിരുന്നു പരാതി. പരാതി കിട്ടിയതിനെ തുടര്‍ന്ന് കുട്ടിയേയും മാതാപിതാക്കളേയും സഹോദരി അടക്കമുളള അഞ്ച് പേരെയും കസബ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി.
കാര്യം വിശദമായി അന്വേഷിച്ചപ്പോഴാണ് തന്നെ കളിക്കാന്‍ കൂടെ കൂട്ടാത്തതും കളിയാക്കുന്നതുമാണ് എട്ട് വയസ്സുകാരന്റെ പരാതിക്ക് കാരണമെന്ന് പോലീസിന് മനസ്സിലായത്. തുടര്‍ന്ന് ജനമൈത്രി പോലീസ് പരാതിക്കാരന്‍ ഉമര്‍ നിദാലിനേയും സഹോദരി അടക്കമുളള പെണ്‍കുട്ടികളേയും ഒരുമിച്ച് ഇരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തി. ഉമറിനേയും ഇനി തങ്ങള്‍ക്കൊപ്പം കളികളില്‍ ചേര്‍ക്കാമെന്നും ഇനി കളിയാക്കില്ലെന്നും ചേച്ചിമാര്‍ ഉറപ്പ് നല്‍കി. പോലീസ് ഉദ്യോഗസ്ഥരായ ഉമേഷ്, കെടി നിറാസ് എന്നിവരാണ് മധ്യസ്ഥരായത്. പരാതി പരിഹരിക്കപ്പെട്ടതോടെ ഉമറും ചേച്ചിമാരും കൈകോര്‍ത്ത് വീട്ടിലേക്ക് മടങ്ങി.












Click it and Unblock the Notifications