കോഴിക്കോട്ട് പിടിച്ചത് 65 കിലോ കഞ്ചാവ്... ഇത് ശീലാബതി, വരുന്നത് ആന്ധ്രയിലെ രാജമുണ്ഡ്രിയില്‍ നിന്ന്
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് പോലീസ് പിടിച്ചത് 53 കിലോ കഞ്ചാവ്. ടൗണിലെ ബീച്ച് റോഡില്‍ നിന്നാണ് ഇത്രയും വലിയ കഞ്ചാവ് വേട്ട അരങ്ങേറിയത്. ജില്ലയില്‍ രണ്ട് റെയ്ഡുകള്‍ നടന്നെന്ന് പോലീസ് പറയുന്നു. 65 കിലോയാണ് മൊത്തത്തില്‍ പിടിച്ചത്. ഈ കഞ്ചാവ് തെലങ്കാന-ആന്ധ്രപ്രദേശ് മേഖലയില്‍ മാത്രം കൃഷി ചെയ്യുന്ന ശീലാബതി ഇനമാണ്. ഇത് എത്തിയത് രാജമുണ്ഡ്രിയില്‍ നിന്നാണ്. കഞ്ചാവുമായി മാവോയിസ്റ്റുകള്‍ക്കുള്ള ബന്ധമാണ് പുറത്തുവരുന്നത്.
ആദ്യം പിടികൂടിയത് 53 കിലോ കഞ്ചാവായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 12 കിലോ കഞ്ചാവ് ലോറിയില്‍ വരുന്നതായി വിവരം ലഭിച്ചിരുന്നു. സുജിത്ത് ദാസ് ഡിസിപിയായി വന്ന ശേഷമാണ് ഈ റെയ്ഡുകളെല്ലാം നടന്നത്. കുന്ദമംഗത്ത് പിടികൂടിയ ലോറിയില്‍ നിന്ന് 12 കിലോയുടെ കഞ്ചാവ് രണ്ടരക്കിലോ വീതമുള്ള പൊതികളിലായി ഡ്രൈവറുടെ ക്യാബിനുള്ളില്‍ കണ്ടെത്തിയത്. ലോക്ഡൗണ്‍ കാലത്താണ് ചരക്കുലോറികളില്‍ കഞ്ചാവ് കടത്ത് വ്യാപകമായത്. ചെക് പോസ്റ്റുകളില്‍ പരിശോധനയില്ലാതെ ചരക്കുലോറികള്‍ കടത്തിവിടുമെന്നതാണ് കാരണം.
രാജമുണ്ഡ്രിയും വിശാഖപട്ടണവും അടക്കമുള്ള 11 മണ്ഡലങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കൃഷി നടത്തുന്നതെന്ന് വിശാഖപട്ടണം പോലീസ് പറഞ്ഞു. ഛത്തീസ്ഗഡ്, ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുമായി ചേര്‍ന്നുകിടക്കുന്ന ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് രാജമുണ്ഡ്രി. ഈ മേഖലയില്‍ മാത്രം 498 കഞ്ചാവ് കര്‍ഷകര്‍ 2018ല്‍ മാത്രം അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 1260 പേരായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം വരെ 500 ഏക്കര്‍ കഞ്ചാവ് കൃഷിയാണ് നശിപ്പിച്ചതെന്നും പോലീസ് പറയുന്നു.
വിവിധ തട്ടുകളിലായി തിരിച്ചാണ് ഗ്രാമങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്യുന്നത്. 100 ചെടികള്‍ കൃഷി ചെയ്യാനാണ് മാവോയിസ്റ്റുകള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി പണം ഈടാക്കുന്നുണ്ട്. രാജമുണ്ഡ്രിയില്‍ ആയിരം രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. കര്‍ണാടകത്തില്‍ ഇത് മൂവായിരം രൂപയാണ്. കോഴിക്കോട്ട് ഇത് 40000 രൂപ മുതല്‍ 50000 രൂപ വരെയാണ്. ഇത് കൊണ്ടുവരുന്ന ഡ്രൈവര്‍ക്ക് വന്‍തുകയാണ് ലഭിക്കുന്നത്. ഒന്നര ദിവസം തുടര്‍ച്ചയായി വാഹനമോടിച്ചാല്‍ 25000 രൂപ വരെയാണ് നല്‍കുന്നത്. വാഹനഉടമ പോലും അറിയാതെയാണ് ഡ്രൈവര്‍മാര്‍ കഞ്ചാവ് കടത്തുന്നത്.