മഴ കനക്കുന്നു: കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട 3 വിമാനങ്ങള്‍ റദ്ദാക്കി, ദുരിതം പ്രവാസികള്‍ക്ക്
കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. എയർ ഇന്ത്യയുടെ റിയാദ് ( 8.35 പിഎം) അബുദാബി (10.5 പിഎം) മസ്‌കറ്റ് (11.10 പിഎം) എന്നീ സർവ്വീസുകളാണ് റദ്ദാക്കിയത്. ഇതോടെ നൂറുകണക്കിന് പേരുടെ യാത്രയാണ് പ്രതിസന്ധിയിലായത്. രാവിലെ കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട രണ്ട് വിമാനങ്ങള്‍ വൈകിയതിന് പിന്നാലെയാണ് വൈകീട്ടുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന അബുദാബി, മസ്കറ്റ് എന്നിവിടങ്ങിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മോശമായതിനാല്‍ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരിക്കുന്നത്. കരിപ്പൂരിലേക്ക് എത്തേണ്ട ചില വിമാനങ്ങള്‍ മംഗലാപുരത്തേക്ക് വഴിതിരിച്ച് വിട്ടിരുന്നു.

അതേസമയം, കനത്ത മഴ കോഴിക്കോട് ജില്ലയില്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. തോരാതെ പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാർഡുകളില്‍ അടക്കം വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. പമ്പ് ചെയ്താണ് വാർഡുകളില്‍ നിന്നും വെള്ളം നീക്കിയത്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
നന്മണ്ടയില്‍ വീടുകളില്‍ വെള്ളം കയറിയതോടെ 46 കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബാലുശ്ശേരി, നന്മണ്ട, പനങ്ങാട് പ്രദേശങ്ങളിൽ മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണ് ഇന്നലെ വൈകീട്ട് മുതല്‍ രാത്രിവരെ ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്. നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. തൂണേരി തണൽ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീഴുകയായിരുന്നു. ആർക്കും പരിക്കുകളില്ല.
അതേസമയം, അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാന്‍ കൂടിയായ കളക്ടർ വ്യക്തമാക്കി. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ട് ആക്കി നിർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്.
ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണെന്നും കളക്ടർ വ്യക്തമാക്കി.












Click it and Unblock the Notifications