കോഴിക്കോട് റവന്യു ജില്ലാ കലോത്സവം: ഓവറോൾ ചാമ്പ്യന്മാരായി സിറ്റി ഉപജില്ല
കോഴിക്കോട്: അഞ്ച് ദിനരാത്രങ്ങളിൽ പേരാമ്പ്രയിൽ കൗമാര കലയുടെ മാമാങ്കം തീർത്ത കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റി. കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 914 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ കിരീടനേട്ടം. 848 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 819 പോയിന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂളുകളിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 332, 297, 236 എന്നിങ്ങനെയാണ് സ്കൂളുകളുടെ പോയിന്റ് നില.

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കോഴിക്കോട് സിറ്റിയാണ് ഒന്നാമത്. ഹെെസ്കൂൾ വിഭാഗത്തിൽ കൊയിലാണ്ടിയും ഹയർസെക്കൻഡറി വിഭാഗത്തിൽ ചേവായൂരുമാണ് രണ്ടാമത്. യു.പി വിഭാഗത്തിൽ ഫറോക്ക് വിജയിച്ചപ്പോൾ കുന്നുമ്മൽ രണ്ടാമതെത്തി.
സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ മേലടിയും ഹെെ സ്കൂൾ വിഭാഗത്തിൽ ബാലുശ്ശേരിയും ചാമ്പ്യന്മാരായി. അതേസമയം യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ചാമ്പ്യന്മാരായി കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി ഉപജില്ലകൾ. 65 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം മൂവരും പങ്കിട്ടത്. പേരാമ്പ്ര, ഫറോക്ക് എന്നിവയാണ് രണ്ടാം സ്ഥാനത്ത്. 43 പോയിന്റ് നേടിയ വടകര എം.യു.എം വി.എച്ച്.എസ്.എസ് സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 35 പോയിന്റുമായി ജെ.ഡി.ടി ഇസ്‌ലാം എച്ച്.എസ്.എസ് ആണ് രണ്ടാമത്.
ഡിസംബർ മൂന്ന് മുതൽ എട്ട് വരെ പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ 19 വേദികളിലാണ് കലോത്സവം അരങ്ങേറിയത്. 17 സബ് ജില്ലകളിൽ നിന്നായി 10,000 ഓളം കലാ പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.
പരാതികളില്ലാതെ ഭക്ഷണ പന്തി
പേരാമ്പ്ര: പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കൃത്യമായ പ്ലാനിങ്ങിലൂടെ പരാതികള്‍ക്കോ മറ്റ് പ്രശ്‌നങ്ങള്‍ക്കോ ഇടനല്‍കാതെ രുചികരമായ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് കയ്യടി നേടിയിരിക്കുകയാണ് ഭക്ഷണകമ്മിറ്റി. മേള ആരംഭിച്ച ഞായറാഴ്ച മുതല്‍ അവസാനിക്കുന്ന ഇന്നുവരെ എഴുപതിനായിരത്തോളം പേര്‍ക്കാണ് ഇവിടെ ഭക്ഷണം വിളമ്പിയത്.
രചനാ മത്സരങ്ങള്‍ നടന്ന മേളയുടെ ആദ്യദിനം ആറായിരത്തോളം പേര്‍ക്കാണ് ഇവിടെ ആഹാരം വിളമ്പിയത്. സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് പതിനായിരത്തിലേറെ പേരും രാത്രി മൂവായിരത്തോളം പേരും ഭക്ഷണം കഴിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രാവിലെ പതിനൊന്നായിരത്തോളം പേര്‍ക്കും രാത്രി അയ്യായിരത്തിലേപ്പേര്‍ക്കും ഇവിടെ ആഹാരം വിതരണം ചെയ്തു. വ്യാഴാഴ്ച പതിനഞ്ചായിരത്തോളം പേരാണ് ഉച്ചഭക്ഷണം കഴിച്ചത്. രാത്രി ഒരുക്കിയ വെജിറ്റബിള്‍ ബിരിയാണി തീര്‍ന്നിട്ടും ഭക്ഷണവിതരണം തുടര്‍ന്നു. പിന്നീട് വിതരണം ചെയ്ത ചോറും സാമ്പാറും മൂവായിരത്തോളം പേരാണ് കഴിച്ചത്. വ്യാഴാഴ്ച രാത്രി ടോക്കണ്‍ ഇല്ലാത്തവര്‍ക്കും ഇവിടെ ഭക്ഷണം വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications