സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി മലബാറിന്റെ ഗവി: വയലടയില്‍ ഇനി കൂടുതല്‍ സൗകര്യങ്ങള്‍
കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് മലബാറിന്റെ ഗവി എന്നറയിപ്പെടുന്ന വയലട

കോഴിക്കോട്: മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലെത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ 3 കോടി 52000 രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍,വ്യൂ പോയിന്റ് തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രധാന ഘടകങ്ങള്‍.
സ്വകാര്യ വ്യക്തികളിൽ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. പ്ലോട്ടുകളില്‍ ആയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡി ടി പി സി മുഖന നടപ്പാക്കുന്ന ഈ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി-ലിമിറ്റഡ് (കെ ഇ എൽ) ആണ്.
പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു വിനോദ സഞ്ചാര മേഖലക്ക് ഏറെ കരുത്ത് പകരുന്നതാണ് വയലടയിലെ വികസന പ്രവർത്തനങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1400 അടി ഉയരത്തിലുള്ള വയലടയിലെ തണുത്ത കാലാവസ്ഥയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മനോഹരമായ കൊടുമുടിയാണ് വയലട. ഇവിടെ എത്തിയാൽ മേഘങ്ങള്‍ക്ക് താഴെ വെള്ളത്താല്‍ ചുറ്റപ്പെട്ട ഹരിതഭൂമിയും കക്കയം ഡാം റിസര്‍വോയറിന്‍റെ മനോഹര കാഴ്ചകളും കാണാവുന്നതാണ്.
കോവിഡാനന്തരം പ്രാദേശിക ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ വയലടയെ മറ്റ് ജില്ലകളില്‍ നിന്നുള്ള സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഇപ്പോൾ ദിവസേന നിരവധിയാളുകളെത്തുന്ന മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയലട. ഇവിടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വികസന പദ്ധതികൾ പൂര്‍ത്തിയായിരിക്കുകയാണ്. വയലട ടൂറിസവുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കേണ്ട ചില കാര്യങ്ങൾക്ക് വേണ്ടി ഒരു സംയുക്ത യോഗം വിളിച്ചു ചേർക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications