പര്‍ദ്ദ വിരുദ്ധത സിപിഎമ്മിന്റെ തന്ത്രം: സിപിഎമ്മിനെതിരെ കെപിഎ മജീദ്
കോഴിക്കോട്: പര്‍ദ്ദയിട്ട് വോട്ടുചെയ്യാനെത്താന്‍ അനുവദിക്കില്ലെന്നതു സിപിഎമ്മിന്റെ ഭീഷണിയാണെന്നും ഇത്തരം ഭീതിവിതച്ച് മുസ്ലിം സ്ത്രീകളെ പോളിംഗ് ബൂത്തില്‍ നിന്ന് അകറ്റാനുള്ള കുല്സിത ശ്രമമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന ആരും പര്‍ദ്ദയിട്ടോ മുഖംമൂടിയഞ്ഞോ എത്തിയവരല്ല. സിപിഎമ്മിന്റെ സംഘടിത കള്ളവോട്ട് കയ്യോടെ പിടികൂടിയപ്പോള്‍ മുസ്ലിം വസ്ത്രധാരണത്തെയും മുസ്ലിം ആചാരത്തെയും മോശമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ക്ക് നേരെ വ്യാപകമായി പരിശോധനയും നടപടിയും ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി മുസ്ലിം സ്ത്രീകളെ പോളിംഗ് ബൂത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നതായിരുന്നു സിപിഎം തന്ത്രം.
നാഥുറാം വിനായക് ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച 8 ഹിന്ദു മഹാസഭ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു!
ഈ കമ്മ്യൂണിസ്റ്റ് ദുഷ്ടപ്രചാരണത്തെ റീപോളിംഗില്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയാണ് മുസ്ലിം വനിതകള്‍ ചെറുത്തു തോല്‍പ്പിച്ചത്. മുഖംമറച്ചതും അല്ലാത്തതുമായ പര്‍ദ്ദ ധരിക്കുക എന്നത് വിശ്വാസപരവും വ്യക്തി സ്വാതന്ത്ര്യപരവുമായി വനിതക്കുള്ള അവകാശമാണ്. ഇക്കാലമത്രയും രാജ്യത്താകമാനം ഇതു ധരിച്ച് പോളിംഗ് ബൂത്തിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പോളിംഗ് ഏജന്റുമാരെയും ബോധ്യപ്പെടുത്തിയാണ് അവര്‍ വോട്ടു ചെയ്യുന്നത്.
ബിജെപി ശക്തി പ്രദേശങ്ങളില്‍ പോലും മുസ്ലിം സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കാത്ത വര്‍ഗീയതയാണ് സിപിഎം പര്‍ദ്ദ വിരുദ്ധയിലൂടെ പ്രയോഗിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് ബൂത്തുകളില്‍ കയറി പ്രകോപനം സൃഷ്ടിച്ചത് അവരുടെ പരാജയ ഭീതിയാണ് വെളിപ്പെടുത്തുന്നത്. അക്രമവും വര്‍ഗീയതയും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.