വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; ഉത്തരവാദി എസ് എഫ് ഐയും സംസ്ഥാന സര്‍ക്കാരുമെന്ന് കെ എസ് യു
കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റെയും അഭ്യന്തര വകുപ്പിന്റെയും പിടിപ്പുകേടെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. യൂണിവേഴ്‌സിറ്റി കോളെജില്‍ ക്യാന്റീനില്‍ പാട്ടു പാടിയെന്ന തർക്കത്തിൽ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്‌സിറ്റി കോളെജ് ഗുണ്ടകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ് എഫ് ഐക്കും സംസ്ഥാന സര്‍ക്കാരിനുമാണ്. നിസാം എന്ന എസ് എഫ് ഐ പ്രവര്‍ത്തകനാണ് ഈ കേസിലെ പ്രതി. ഇയാള്‍ ഇതിനും മുമ്പും പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. മുന്‍പ് പോലീസിനെ നടുറോട്ടില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളം കണ്ടതാണ്. എന്നിട്ടു പോലും ആഭ്യന്തര വകുപ്പ് ഇടപെട്ട് ഇത് ഒതുക്കി തീര്‍ക്കുകയായിരുന്നു. അക്രമികളെ സംരക്ഷിക്കുന്ന സി പി എം നിലപാട് ക്യാമ്പസുകളിലേക്കും നടപ്പിലാക്കുന്നതിന് കിട്ടിയ തിരിച്ചടിയാണ് യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്ന സംഭവം.

വിദ്യാലയങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് അക്രമണങ്ങളെ പിന്തുണയ്ക്കുന്ന നടപടിയാണ് കോളെജിലെ പ്രിന്‍സിപ്പളടക്കം ചില അധ്യാപകരുടെ ഭാഗത്തു നിന്നുമുണ്ടായത്. വിദ്യാര്‍ഥിക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അഡ്മിഷന്റെ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീട് മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്നും ആട്ടിയോടിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇത്തരക്കാര്‍ തല്‍സ്ഥാനത്തിരിക്കാന്‍ ധാര്‍മികമായി യോഗ്യരല്ലെന്നു തെളിയിച്ചിരിക്കുകയാണ്. പൊതു ഇടങ്ങളില്‍ മാധ്യമങ്ങളെ പോലും വിലക്കിയുള്ള ഫാസിസ്റ്റ് ശൈലി കലാലയങ്ങളിലേക്ക് വലിച്ചിഴക്കുന്ന ഇത്തരം അധ്യാപകരുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി കെ എസ് യു മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച എസ് എഫ് ഐ പ്രവര്‍ത്തകരുടെ പേരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കലാലയങ്ങളില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ കെ എസ് യു ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് മാത്തുകുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications