മേപ്പയ്യൂര്‍ ഇത്തവണയും ഇടതുമുന്നണി സ്വന്തമാക്കും; 15 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് നേതൃത്വം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ഇത്തവണയും ഇടതുമുന്നണിയുടെ കൈകളില്‍ ഭദ്രമായിരിക്കും സിപിഎം നേതൃത്വം. ആകെയുള്ള 17 വാര്‍ഡുകളില്‍ 15 വരെ സീറ്റുകള്‍ നേടിയാവും ഇടതുമുന്നണി അധികാരം നിലനിര്‍ത്തുകയെന്നാണ് എല്‍ഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. നിലവില്‍ 13 സീറ്റുകളുമായാണ് പഞ്ചായത്തില്‍ ഇടതുമുന്നണി ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് യുഡിഎഫിന് നാല് സീറ്റുകളാണ് ഉള്ളത്. യുഡിഎഫില്‍ മുസ്ലിം ലീഗിന് 3 ഉം ( വാര്‍ഡ് 1, 8, 17) കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് (5-ാം വാര്‍ഡ്) കഴിഞ്ഞ തവണ ലഭിച്ചത്.
കഴിഞ്ഞ തവണ നഷ്ടപെട്ട 17-ാം വാർഡ് എല്‍ഡിഎഫ് ഇത്തവ തിരിച്ച് പിടിക്കും എന്നും ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു.. എല്‍ഡിഎഫിന് വേണ്ടി ജനതാദൾ സ്ഥാനാർത്ഥി ഭാസ്കരൻ കൊഴുക്കല്ലൂർ ആണ് മത്സരിക്കുന്നത്. 2015 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഭാഗമായിരുന്ന ദള്‍ മുന്നണി മാറിയെത്തിയത് ഇത്തവണ എല്‍ഡിഎഫിന് അനുകൂല സാഹചര്യം ഒരുക്കുന്നു.
Recommended Video
10, 11,16 വാര്‍ഡുകളിള്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇരുപക്ഷത്തിനും ഇവിടെ വിജയ സാധ്യതയുണ്ട്. വാര്‍ഡ് പത്തില്‍ സിപിഎമ്മിന് മുസ്ലീം ലീഗും പതിന്നൊന്നിലും പതിനാറിലും കോണ്‍ഗ്രസും ആണ് എതിരാളികള്‍. ഏത് സാഹചര്യത്തിലും 12 സീറ്റുകളില്‍ ഇടതിന് മേപ്പയ്യൂരില്‍ വിജയം ഉറപ്പാണ് ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ ഇത് 15 സീറ്റുകള്‍ വരെ ഉയര്‍ന്നേക്കാം. യുഡിഎഫിന് മൂന്നോ നാലോ സീറ്റുകള്‍ ലഭിച്ചേക്കാം. ബിജെപിക്ക് ഇത്തവണയും പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നുമാണ് ഇടതുമുന്നണി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.