പിന്നിൽ നിന്ന് കുത്തുന്നവരെ തിരിച്ചറിയാം: തരൂരിനെ വിലക്കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത്
തിരുവനന്തപുരം: ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്താനിരുന്ന പരിപാടി റദ്ദാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദങ്ങളാണ് ഉയരുന്നത്. തരൂരിന് വിലക്കില്ലെന്ന് കെ പി സി സി അധ്യക്ഷനും വിഡി സതീശനും വ്യക്തമാക്കുമ്പോള്‍ ഉന്നതരുടെ ഇടപെടലാണ് പരിപാടി റദ്ദാക്കിയതിന് പിന്നിലെന്നാണ് എംകെ രാഘവന്‍ ആരോപിക്കുന്നത്. ഇതിനിടെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ രംഗത്ത് എത്തി.

സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് എന്‍ എസ് നുസൂർ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് അറിയണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും അന്വേഷണം സഹായിക്കുമെന്ന് നുസൂർ ഫേസ്ബുക്കിലും കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വർഗ്ഗീയ ഫാസിസ്സത്തിനെതിരെ ശ്രീ.ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരു പരിപാടി വച്ചാൽ അത് മാറ്റിവെക്കാൻ ആർക്കാണ് ഇത്ര വാശി ? കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തിരുത്തൽ ശക്തിയായിരുന്നു എന്റെ പ്രസ്ഥാനത്തിന് എന്ത് പറ്റി? ഒരേ സമയം കെ പി സി സി അധ്യക്ഷൻ ശ്രീ കെ.സുധാകരനെയും, ശ്രീ കെ സി വേണുഗോപാലിനെയും സംശയത്തിന്റെ ആഴക്കയത്തിൽ തള്ളി വിടണം എന്നും ശശി തരൂരിനെ കേരള രാഷ്ട്രീയത്തിൽ വിലക്കണം എന്നും ആർക്കാണ് താല്പര്യം ?

അങ്ങനെ ആരുടെയെങ്കിലും തിട്ടുരത്തിൻ്റെ പേരിൽ പിന്നോട്ട് പോകുന്ന പ്രസ്ഥാനമായിരുന്നില്ല യൂത്ത് കോൺഗ്രസ്. കെ പി സി സിയും നേതാക്കളും എതിർത്തിട്ടും കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിന്റെ പിറ്റേനാൾ ഹർത്താൽ നടത്താൻ നട്ടല്ലോടെ തീരുമാനം എടുത്ത ഡീൻ കുര്യാക്കോസും സി ആർ മഹേഷും നേതൃത്വം വഹിച്ച മാതൃക നമുക്കുണ്ട്. അതിന്റെ പേരിൽ നൂറുകണക്കിന് കേസുകൾ ഒറ്റ ദിവസം കൊണ്ട് ഡീനിന്റെ പേരിൽ വന്നതും നമുക്കറിയാം.

ഇപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ ക്രിയാത്മകമായ നിലപാടുകൾ ആരുടെ മുൻപിലാണ് അടിയറ വച്ചിരിക്കുന്നത്. ബഹുമാന്യരായ നേതാക്കൾ ജി. കാർത്തികേയനേയും , പി ടി തോമസ്സിനെയും പോലുള്ളവരുടെയും ജ്ജ്വലിക്കുന്ന നിലപാടുകളെ നിങ്ങളായി കെടുത്തരുത്. എന്തായാലും ആര് പറഞ്ഞിട്ടാണ് വർഗ്ഗീയ ഫാസിസ്സത്തിനെതിരെ കാലഘട്ടത്തിന്റെ ശബ്ദമാകേണ്ട യൂത്ത് കോൺഗ്രസ് പ്രസ്ഥാനം ഈ പരിപാടിയിൽ നിന്നും പിന്മാറിയതെന്നറിയാൻ കെ പി സി സിയ്ക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

ജീർണ്ണിച്ച ഉപചാപക രാഷ്ട്രീയ കോക്കസിൻ്റെ ചതികുഴിയിൽ പെട്ടുപോയ ഒരു ഇര എന്ന നിലയ്ക്ക് ഈ അന്വേഷണം നടക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാൻ കഴിഞ്ഞില്ലങ്കിലും. പിന്നിൽ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും ഇത് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications