പന്തുപേക്ഷിക്കൂ... മരങ്ങൾ വളരും, വിത്ത് പന്തുമായി ലയണ്‍ ഡിസ്ട്രിക്ട് 318ഡി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹ്യ വനവത്ക്കരണ പദ്ധതിക്കു പിന്തുണയുമായി വിത്ത് പന്തുമായി ലയണ്‍ ഡിസ്ട്രിക്ട് 318ഡി. കാട്ടുമരങ്ങളായ ചന്ദനം, ഈട്ടി, ഇരൂള്‍, തേക്ക്, അരയാല്‍, പേരാല്‍ തുടങ്ങിയ പത്തു മരങ്ങളുടെ വിത്തുകളാണ് പന്തിലൊരുക്കിയത്.
വിത്ത്, കമ്പോസ്റ്റ് വളം, ധാന്യങ്ങള്‍, മണ്ണ് എന്നിവ ചേര്‍ന്നാണ് പന്തുണ്ടാക്കിയിരിക്കുന്നത്. യാത്രയിലും മറ്റും റോഡരികിലോ ഒഴിഞ്ഞ പറമ്പിലോ ഈ വിത്തു പന്തുകള്‍ നിക്ഷേപിച്ചാല്‍ മഴക്കാലമാകുമ്പോഴേക്കും ഇത് മുളയ്ക്കും. അധികം വെള്ളം ആവശ്യമില്ലാത്ത തരം വിത്തുകളായതിനാല്‍ പ്രത്യേക പരിപാലനവും ആവശ്യമുണ്ടാവില്ല. വെളളം ലഭിക്കുന്നതു വരെ നശിക്കാതിരിക്കാനുള്ള സംരക്ഷണത്തോടെയാണ് വിത്തു പന്ത് ഒരുക്കിയത്.

14 ജില്ലകളിലുമായി ഒരു ലക്ഷം വിത്തു പന്തുകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ലയണ്‍സ് ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഐ.ആര്‍.എസ്. അശോകന്‍ അധ്യക്ഷനായി. വത്സല ഗോപിനാഥ്, ഉത്തമന്‍ ചെറോമല്‍, ജനറല്‍ കണ്‍വീനര്‍ സുഭാഷ് പുഴക്കല്‍, പ്രൊജക്ട് കോഡിനേറ്റര്‍ ഉണ്ണി വടക്കാഞ്ചേരി, വി.പി മോഹന്‍ദാസ്, വി.മധുസൂദനന്‍, വിനോദ് കുമാര്‍, എന്‍.എ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു പന്ത്, ഒരു മരം എന്ന സന്ദേശമുയര്‍ത്തി കാടിനെ പച്ചപുതപ്പിക്കുകയാണ് ലയണ്‍സ് ക്ലബിന്റെ ലക്ഷ്യം. വടക്കാഞ്ചേരി ലയണ്‍സ് ക്ലബ്ബിലെ ഉത്തമന്‍ ചെറോമല്‍, സുഭാഷ് പുഴക്കല്‍, ഉണ്ണി വടക്കാഞ്ചേരി, നസീര്‍ എന്‍ എ, ജെയിംസ് ഫ്രാന്‍സിസ് എന്നിവരാണ് മണ്ണില്‍ പൊതിഞ്ഞ വിത്തുകളുമായി കേരളയാത്രക്കു നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications