ലയനത്തിനൊരുങ്ങി എൽജെഡിയും ജെഡിഎസും; നേതൃയോഗം കോഴിക്കോട്ട് ചേരും, തിരഞ്ഞെടുപ്പും ചർച്ചയാകും
കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളിന്റെ നേതൃയോഗം മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ കോഴിക്കോട്ട് ചേരും. ആദ്യദിനം സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരും. പിറ്റേന്ന് സംസ്ഥാനസമിതിയും ചേരും.
ജനതാദള്‍ എസുമായുള്ള ലയനം സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിലും നേതൃയോഗത്തിനു ശേഷം മാത്രമേ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കൂ. സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനതാദള്‍-എസിനുള്ളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും ലയനചര്‍ച്ചകള്‍ വൈകിക്കുകയാണ്.
മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്; വികസനം ജനം ഏറ്റെടുത്തു, ഗാന്ധിയന്‍ മൂല്യങ്ങള്‍ നടപ്പാക്കി
കെ കൃഷ്ണന്‍കുട്ടി മന്ത്രിയായതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. സി കെ നാണു, മാത്യൂ ടി തോമസ്, എ നീലലോഹിതദാസന്‍ നാടാര്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ മാത്യൂ ടി തോമസ് നേതൃത്വം നല്കുന്ന ഒരു വിഭാഗം ലയനത്തിന് അനുകൂലമല്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്റായാല്‍ ലയനനീക്കങ്ങള്ക്കു തിരിച്ചടിയാകും.
അതേസമയം ലയനകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സമിതി അല്ലെന്നും ദേശീയതലത്തില്‍ ഉണ്ടാകേണ്ട തീരുമാനമാണിതെന്നും എല്‍ജെഡിയുടെ യുവജനവിഭാഗം അധ്യക്ഷന്‍ സലീം മടവൂര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ അഭിപ്രായം ഉന്നയിക്കുന്നുണ്ട്. ആര്‍ജെഡിയില്‍ ലയിക്കാനാണു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ സംസ്ഥാന നേതാക്കളിലെ കൂടുതല്‍ പേരും ഇതിനെതിരാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് , വടകര മണ്ഡലങ്ങളിലുണ്ടായ പരാജയവും നേതൃയോഗം വിലയിരുത്തും. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി വിശേഷിപ്പിക്കുന്ന വടകര, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പിന്നിലായതു ചര്‍ച്ചയാകാനാണ് സാധ്യത.