ഒക്ടോബർ 31നകം 15 തദ്ദേശസ്ഥാപനങ്ങളെ സമ്പൂർണ മാലിന്യമുക്തമാക്കാൻ ശ്രമം
കോഴിക്കോട്: മാലിന്യ നിർമാർജ്ജന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങളെ സജ്ജരാക്കുന്ന ബീക്കൺ മാതൃക കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നു. ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുസംബന്ധിച്ച ശിൽപശാല നടത്തി. സംസ്ഥാന ശുചിത്വ മാലിന്യ സംസ്‌കരണ കൺസൾട്ടന്റ് എൻ ജഗജീവൻ പദ്ധതി വിശദീകരണം നടത്തി. ഒക്ടോബർ 31 നകം 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെങ്കിലും സമ്പൂർണ്ണ മാലിന്യ രഹിതമാക്കുകയാണ് ലക്ഷ്യം.
ബിജെപിയില്‍ ആശയക്കുഴപ്പം; കര്‍ണാടകം രാഷ്ട്രപതി ഭരണത്തിലേക്ക്, കുമാരസ്വാമി വീണെങ്കിലും...
പദ്ധതികൾ നടപ്പിലാക്കുമ്പോൾ പ്രകൃതി സൗഹൃദ രീതികൾ സ്വീകരിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ബീക്കൺ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിക്കുക. ബാലുശ്ശേരി, തിരുവമ്പാടി, ചേമഞ്ചേരി, മേപ്പയൂർ, മാവൂർ, അഴിയൂർ, ചോറോട്, എറാമല, ഒഞ്ചിയം, കുന്നുമ്മൽ, കുറ്റ്യാടി, മരുതോങ്കല, വേളം എന്നീ പഞ്ചായത്തുകളെയും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളെയുമാണ് ആദ്യഘട്ടത്തിൽ ബീക്കൺ പഞ്ചായത്തുകളാക്കി മാറ്റാൻ ശ്രമിക്കുന്നത്. മാലിന്യ ശേഖരണത്തിനും അവ തരംതിരിച്ച് സൂക്ഷിക്കുന്നതിനും സംസ്‌കരണത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഈ പഞ്ചായത്തുകൾ ഉറപ്പുവരുത്തും. ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പു വരുത്തുകയും, പൊതു നിരത്തുകളും ജലാശയങ്ങളും മാലിന്യ രഹിതമാക്കുകയും, പുനരുപയോഗം സാധ്യമല്ലാത്തവയെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് ബീക്കൺ പഞ്ചായത്ത്/മുനിസിപ്പാലിറ്റി പ്രവർത്തിക്കുക.
പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും മാലിന്യ രഹിതമാക്കാനുള്ള കരട് ആക്ഷൻ പ്ലാനും പരിപാടിയുടെ ഭാഗമായി തയ്യാറാക്കി. പഞ്ചായത്ത് തലത്തിൽ ചർച്ചകൾ നടത്തി ആക്ഷൻ പ്ലാൻ പൂർത്തീകരിച്ച ശേഷമാണ് മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പിലാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ മേഖലയിലെ സ്ഥിതി വിലയിരുത്താനും മുന്നോട്ടുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പഞ്ചായത്ത്/മുനിസിപ്പാലിറ്റി തല ഗ്രൂപ്പ് ചർച്ചകളും നടത്തിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണതരം തിരിക്കൽ യൂണിറ്റുകളായ എം സി എഫ് കളിൽ കെട്ടി കിടക്കുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ചു സൂക്ഷിക്കുന്ന പക്ഷം അവ നീക്കം ചെയ്യാൻ ക്‌ളീൻ കേരള കമ്പനിയുടെ പൂർണ സഹകരണവും സഹായവും ലഭിക്കും. ബീക്കൺ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളാകാൻ ജനപ്രതിനിധിഉദ്യോഗസ്ഥജനകീയ സമിതികളുടെയും ജനങ്ങളുടെയും പൂർണ സഹകരണം അത്യാവശ്യമാണെന്നും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ബീക്കൺ പദവിയിലേക്ക് എത്തിച്ചേർക്കുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരികയാണെന്നും ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ് പറഞ്ഞു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.